കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Sunday 27 July, 2008

സംഗീതമേ ജീവിതം..ശാന്ത.പി.നായര്‍ക്ക് ആദരാഞ്ജലികള്‍

ശാന്ത.പി.നായര്‍ ഓര്‍മ്മയായി.ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാളചലച്ചിത്രഗാനങളില്‍ ചിലത് ശാന്ത.പി.നായരാണ് പാടിയിട്ടുള്ളത്.1953ല്‍ ‘തിരമാല‘ എന്ന ചിത്രത്തിന് പിന്നണി പാടിക്കൊണ്ടാണ് ചലച്ചിത്ര ഗാനരംഗത്തേക്ക് അവര്‍ പ്രവേശിക്കുന്നത്.ഗാനചരിത്രത്തിലെ ചില തുടക്കങള്‍ ശാന്ത.പി.നായരുടെ പേരും കൂടി ചേര്‍ത്താണ് അറിയപ്പെടുന്നത്.യേശുദാസ് തന്റെ ആദ്യയുഗ്മഗാനം പാടുന്നത് ശാന്ത.പി.നായരോടൊപ്പമാണ്.വയലാറിന്റെ ആദ്യ ചലച്ചിത്രഗാനം ആലപിച്ചതും അവരായിരുന്നു.ലളിഗാനസംഗീതത്തെ ഒരുട്രെന്റ് ആക്കി മാറ്റുന്നതില്‍ കോഴിക്കോട് അബ്ദുള്‍ഖാദറുംപി.ഭാസ്കരനുംകെ.രാഘവനുംതുടങ്ങിവെച്ചയത്നങ്ങളില്‍അവര്‍ക്കൊപ്പംശാന്ത.പി.നായരുമുണ്ടായിരുന്നു.
ശാന്ത.പി.നായരുടെ ഇത്രയും ഗാനങളെങ്കിലും മലയാളി മറക്കാത്തവയായി തുടരും:
തുമ്പി തുമ്പി വാ വാ (കൂടപ്പിറപ്പ്)
നാഴൂരിപ്പലുകൊണ്ട് നാടാകെ കല്യാണം(രാരിച്ചന്‍ എന്ന പൌരന്‍)
സംഗീതമേ ജീവിതം(ജയില്‍ പുള്ളി)
ഉണരുണരൂ ഉണ്ണിക്കണ്ണാ( നീലക്കുയില്‍)
കടവത്ത് തോണിയടുത്തപ്പോള്‍(മുറപ്പെണ്ണ്)
പൂവേ നല്ലപൂവേ(പാലാട്ടുകോമന്‍)
ഏകാന്ത കാമുകാ(രമണന്‍)
അപ്പം വേണം അട വേണം(തച്ചോളി ഒതേനന്‍).........

ഈ ലിസ്റ്റ് ഇനിയും ആര്‍ക്കും കൂട്ടിച്ചേര്‍ക്കാവുന്നതാണ്

എസ്.ജാനകിയോടൊത്തു പാടിയ “കടവത്തു തോണിയടുത്തപ്പോള്‍...”എന്ന പാട്ട് അക്കാലത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു.ആശ്ചര്യകരമായത് അത് ശാന്ത.പി.നായരുടെ ഹംസഗാനം കൂടിയായിരുന്നു എന്നതാണ്.
തൃശ്ശൂരിലെ പ്രസിദ്ധമായ അമ്പാടി കുടുംബത്തില്‍ വാസുദേവപൊതുവാളുടെയും ലക്ഷ്മിയുടേയും അഞ്ചു മക്കളില്‍ ഒരാളായി പിറന്ന ശാന്ത പൊതുവാള്‍ മദ്രാസ് ക്വീന്‍ മേരീസ് കോളേജില്‍ നിന്നാണ്സംഗീതത്തില്‍ ബിരുദം നേടിയത്.അക്കാലത്ത് ജവഹര്‍ലാല്‍നെഹ്രുവിന്റെ മുന്നില്‍ ‘വന്ദേമാതരം’ ആലപിക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമായ അനുഭവമായി അവര്‍ അനുസ്മരിക്കുകയുണ്ടായി.
ശാന്ത.പി.നായര്‍ അവരുടെ ഹംസഗാനം ആലപിച്ചവസാനിപ്പിച്ചിട്ട് നാല്പത് വര്‍ഷങള്‍ കഴിഞ്ഞു.മലയാളിയുടെ ഗാന സംസ്കാരത്തില്‍ അവര്‍ ആലപിച്ച ഗാനങ്ങളുടെ സ്ഥാനം എന്തായിരിക്കും?പ്രത്യക്ഷത്തില്‍തന്നെ ഗൃഹാതുരത്വവും പഴമയും രുചിക്കുന്ന ആ ശബ്ദം നമ്മെ പഴംകാലത്തിലേക്ക് നേരിട്ട് നയിക്കുന്നുണ്ടാവാം.പശ്ചാത്തലസംഗീതത്തിന്റെ പിന്‍ബലമില്ലാതെയുംആ ഗാനങ്ങളില്‍ പലതും ഓര്‍മ്മയില്‍ നിലനില്‍ക്കും.അക്കാര്യം ശാന്ത.പി.നായര്‍ തന്നെ സംഗീതസംവിധാനം നിര്‍വഹിച്ച ഒരേഒരു ഗാനം സാക് ഷ്യപ്പെടുത്തുന്നുണ്ട്.”മക്കത്ത്പോയ് വരും മാനതെ തമ്പുരാന്...”(ഏഴുരാത്രികള്‍)എന്ന ഗാനത്തിന് പശ്ച്ചാത്തല സംഗീതം ഉപയോഗിചിട്ടില്ല.

ശാന്ത.പി.നായര്‍ക്ക് ‘കാണി’യുടെ ആദരാഞ്ജലികള്‍

No comments: