കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday 19 November, 2012

ത്രിദിന കാണി ചലച്ചിത്രോത്സവത്തിന് സമാപനം



ചങ്ങരംകുളം കാണി ഫിലിം സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ചലച്ചിത്ര അക്കാദമി,ഫിലിം സൊസൈറ്റി ഫെഡറേഷന്‍ എന്നിവയുടെ സഹകരണത്തോടെ നവമ്പര്‍ 11,12,13 തിയ്യതികളിലായി ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ വെച്ചു നടന്ന ത്രിദിന ചലച്ചിത്രോത്സവത്തിന് സമാപനമായി.

 ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചരിത്രകാരന്‍ ഡോക്ടര്‍.എം.ഗംഗാധരന്‍ നിര്‍വ്വഹിച്ചു. കാഴ്ചയിലും ശബ്ദങ്ങളിലും  താല്പര്യം കുറഞ്ഞവരാണ് മലയാളി സമൂഹമെന്ന്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.കാഴ്ചയുടെ കലയാണ് സിനിമ.ഗൌരവമായ കാഴ്ചയുടെ സംസ്ക്കാരം മലയാളിക്ക് കൈവരുമെങ്കില്‍ അതില്‍ ഫിലിം സൊസൈറ്റികളുടെ പങ്ക് വലുതായിരിക്കും. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം പി.ശ്രീരാമകൃഷ്ണന്‍, എം.എല്‍.എ‍. നിര്‍വ്വഹിച്ചു.ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.കാണിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചലച്ചിത്രാസ്വാദന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്കളുടെ വിതരണവും അദേഹം നടത്തി. പി.രാജഗോപാലമേനോന്‍,വി.മോഹനകൃഷ്ണന്‍,എം.വി രവീന്ദ്രന്‍,വാസുദേവന്‍ അടാട്ട്,സോമന്‍ ചെമ്പ്രേത്ത് എന്നിവരും സംസാരിച്ചു.ദിറിട്ടേണ്‍,ഹരിശ്ചന്ദ്രഫാക്ടറി, ആകാശത്തിന്റെ നിറം, ബ്യാരി എന്നീ ചിത്രങ്ങളും ലഘു ചിത്രങ്ങളും ആദ്യ ദിവസം പ്രദര്‍ശിപ്പിച്ചു.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി രണ്ടാം ദിവസം നടന്ന വാദ്യസല്ലാപം കാണികള്‍ക്ക് നവ്യാനുഭവമായി.ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ വളയംകുളം സ്കൂള്‍ ഓഫ് പഞ്ചവാദ്യത്തിലെ സന്തോഷ്‌ ആലങ്കോടിന്റെ നേതൃത്വത്തിലാണ് നവീനമായ ഈ വാദ്യപരിപടി അവതരിപ്പിച്ചത്.തുടര്‍ന്നു നടന്ന അനുമോദനച്ചടങ്ങ് ചലചിത്രനിരൂപകന്‍ എം.സി. രാജനാരായണന്‍ ഉദ്ഘാടനം ചെയ്തു.മോഹന്‍ ആലങ്കോട് കലാകാരന്മാരെ പരിചയപ്പെടുത്തി.ബഷീര്‍ ദ് മേന്‍,പഥേര്‍ പാഞ്ചലി,ദി കിഡ്,ദി ഗ്രേറ്റ് ട്രയിന്‍ റോബറി,അതേമഴ അതേവെയില്‍,ഉസ്താദ് ഹോട്ടല്‍,എന്നിവയും ലഘു ചിത്രങ്ങളും രണ്ടാം ദിവസം പ്രദര്‍ശിപ്പിച്ചു.
സമാപനത്തോടനുബന്ധിച് നടത്തിയ 'സമകാലിക മലയാളസിനിമയിലെ സ്ത്രീപ്രതിനിധാനങ്ങള്‍'എന്ന സെമിനാര്‍ സംവിധായികയും എഴുത്തുകാരിയുമായ കെ.വി ശ്രീജ ഉദ്ഘാടനം ചെയ്തു .മലയാളിയുടെ സ്ത്രീസമീപനം ഇരട്ടത്താപ്പോടു കൂടിയതാണെന്ന്‍  ശ്രീജ അഭിപ്രായപ്പെട്ടു.  ആദ്യകാലങ്ങളില്‍ നാടകത്തിലും സിനിമയിലുമൊന്നും അഭിനയിക്കാന്‍ സ്ത്രീകളെ കിട്ടിയിരുന്നില്ല.അഭിനയം മോശമായ കാര്യമായി കരുതി പോന്നു.അക്കാലത്തും തമിഴ് നാടകങ്ങളിലും സിനിമയിലും സ്ത്രീകളുണ്ടായിരുന്നു.മലയാളികള്‍ തമിഴ് നടികളുടെ അഭിനയം കണ്ടാസ്വദിക്കുകയും സ്വന്തം സ്ത്രീകളെ  അതില്‍ നിന്ന്‍ വിലക്കുകയും ചെയ്തു.ഇപ്പോഴും തമിഴ് സിനിമകളിലെ സെക്സും വയലന്‍സും ആസ്വദിക്കുകയും മലയാളത്തില്‍ അതൊന്നും പാടില്ലെന്ന് വാശി പിടിക്കുകയും ചെയ്യുന്നു.തിയെറ്ററുകളുടെ തിരോധാനം സ്ത്രീകള്‍ക്കുകൂടി ലഭ്യമായിരുന്ന ഒരു പൊതു ഇടത്തെയാണ് ഇല്ലാതാക്കുന്നതെന്നും ശ്രീജ പറഞ്ഞു.സെമിനാറില്‍ ചലച്ചിത്രകാരി ഷിംന,ഉഷ കുമ്പിടി എന്നിവരും സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ അഡ്വക്കേറ്റ് രാജഗോപലമേനോന്‍,അദ്ധ്യക്ഷത വഹിച്ചു.എം.വി.രവീന്ദ്രന്‍,ഷാജിഎടപ്പാള്‍‍,വാസുദേവന്‍‌ അടാട്ട്, സോമന്‍ ചെമ്പ്രേത്ത് എന്നിവര്‍ സംസാരിച്ചു.അപരാജിതോ,വോള്‍വര്‍,ബൈസിക്കിള്‍ തീവ്സ്,ലങ്കാലക്ഷ്മി,ഇത്രമാത്രം എന്നീ ചിത്രങ്ങള്‍ സമാപന ദിവസം പ്രദര്‍ശിപ്പിച്ചു.
കാഴ്ചയുടെ വൈവിദ്ധ്യമുള്ള അനുഭവങ്ങള്‍ നല്‍കിയ  മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തില്‍ ലോക ക്ലാസ്സിക്ക് ചിത്രങ്ങള്‍ മുതല്‍ പ്രദേശിക ചലച്ചിത്രകാരന്മാരുടേതുള്‍പ്പെടെ മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പ്രദര്‍ശനവുമുണ്ടായി.                                

Wednesday 7 November, 2012

ഇന്ത്യന്‍സിനിമ 100 പിന്നിടുമ്പോള്‍


ഇന്ത്യന്‍സിനിമ 100 പിന്നിടുമ്പോള്‍
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
(കാണി ചലച്ചിത്രോത്സവം 2012 ഫെസ്ടിവല്‍ ബുക്കില്‍ എഴുതിയ ലേഖനം:)
1895 ഡിസംബര്‍ 28-ന് പാരീസിലെ ഗ്രാന്റ്കഫേയില്‍ ലോകസിനിമക്ക് ലൂമിയര്‍ സഹോദരന്മാര്‍ തുടക്കം കുറിച്ചു. ക്യാമറ കണ്ണുകളിലൂടെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ പ്രേക്ഷകന് മുന്നിലെത്തി. ഏതാണ്ട് ഇതേ കാലയളവില്‍ തന്നെ ഇന്ത്യയിലും സിനിമാപ്രദര്‍ശനം നടന്നു. 1896 ജൂലൈ 7-ന് 'ഈ നൂറ്റാണ്ടിന്റെ അല്‍ഭുതം ഇന്നുമുതല്‍ വാട്ട്‌സണ്‍ ഹോട്ടലില്‍' എന്നിങ്ങനെഇന്ത്യയിലെ ചലച്ചിത്ര പ്രദര്‍ശനത്തിന് ടൈംസ് ഓഫ് ഇന്ത്യ വിശേഷണം നല്‍കി. ഒരു തീവണ്ടി വരവ്, സമുദ്രസ്‌നാനം, ഒരു ആക്രമണം എന്നിവയായിരുന്നു അന്ന് പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. പിന്നീടുള്ള നാളുകളില്‍ ദൃശ്യ-ശ്രാവ്യ ഭാഷയിലൂടെ ജീവിതത്തെ വെള്ളിത്തിര അപഗ്രഥിച്ചു; വ്യാഖ്യാനിച്ചു; വിനിമയം ചെയ്തു. ഇന്ത്യന്‍ സിനിമയുടേയും ലോകസിനിമയുടേയും ചരിത്രം സാങ്കേതികാര്‍ത്ഥത്തില്‍ ഒരു നൂറ്റാണ്ടാണ്. രാജ്യത്തിന്റേയും സമൂഹത്തിന്റേയും വ്യക്തികളുടേയും സംഘര്‍ഷങ്ങളുടെ ഭാവപകര്‍ച്ചകളിലൂടെയാണ് ചലച്ചിത്രം വികസിച്ചത്.
വിദേശചിത്രങ്ങളെ അനുകരിച്ചും മറാത്തി നാടകങ്ങളെ അടിസ്ഥാനമാക്കിയുമാണ് ഇന്ത്യന്‍സിനിമ ആദ്യകാലത്ത് മുന്നോട്ട് നീങ്ങിയത്. മറാത്തി നാടകം ക്യാമറയില്‍ പകര്‍ത്തിയാണ് ഇന്ത്യന്‍സിനിമയ്ക്ക് തുടക്കം കുറിച്ചത്. 1912-ല്‍ പുറത്തിറങ്ങിയ രാമചന്ദ്രഗോപാലിന്റെ 'പുണ്ഡലിക്' എന്ന സിനിമ. എന്നാല്‍ 1913 മെയ്3-ന് പ്രദര്‍ശനത്തിനെത്തിയ ദാദാ സാഹിബ് ഫാല്‍ക്കെ ഇന്ത്യയില്‍ പൂര്‍ണമായും ചിത്രീകരിച്ച ചിത്രമാണ് 'രാജാഹരിശ്ചന്ദ്ര'. ഈ ചിത്രത്തിന്റെ നിര്‍മ്മിതിയിലൂടെ ഫാല്‍ക്കെ ഇന്ത്യന്‍ചലച്ചിത്ര വ്യവസായത്തിന്റെ സ്ഥാപകനായി.
ജര്‍മ്മന്‍ യാത്രയ്ക്കിടെ ഫാല്‍ക്കെ കണ്ട 'ദി ലൈഫ് ഓഫ് ക്രൈസ്റ്റ' എന്ന നിശബ്ദ ചിത്രമാണ് രാജാഹരിഹരിശ്ചന്ദ്ര നിര്‍മ്മിക്കാന്‍ പ്രചോദനമായത്. രാമായണത്തിലും മഹാഭാരത്തിലും പരാമര്‍ശിക്കപ്പെടുന്ന ഇതിഹാസതുല്യനായ കഥാപാത്രമാണ് ഹരിശ്ചന്ദ്രന്‍. വിശ്വാമിത്ര മഹര്‍ഷിക്ക് കൊടുത്ത വാഗ്ദാനം പാലിക്കാന്‍ രാജ്യം ഉപേക്ഷിച്ച ഹരിശ്ചന്ദ്രന് ഈശ്വരന്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നല്‍കി അദ്ദേഹത്തെ അനുഗ്രഹിക്കുന്നു. ഈ കഥാസന്ദര്‍ഭമാണ് ഫാല്‍ക്കെ ചിത്രം. ധാര്‍മ്മികതയുടെ വിജയമാണ് രാജാഹരിശ്ചന്ദ്ര ഉദ്‌ഘോഷിച്ചത്. ബോംബെയിലെ കോറണേഷന്‍ തിയേറ്ററിലായിരുന്നു സിനിമയുടെ പ്രദര്‍ശനം നടന്നത്. സാമൂഹിക അസ്പൃശ്യത കാരണം സ്ത്രീകള്‍ സിനിമയില്‍ അഭിനയിച്ചിരുന്നില്ല. അതിനാല്‍ പുരുഷന്മാരാണ് സ്ത്രീവേഷം ചെയ്തത്. ഫാല്‍ക്കെയായിരുന്നു ഇന്തയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോയുടെ സ്ഥാപകനും. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'രാജാഹരിശ്ചന്ദ്ര'യുടെ തിരക്കഥയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത് ഫാല്‍ക്കെയാണ്. രാജാഹരിശ്ചന്ദ്ര എന്ന നിശബ്ദചിത്രത്തെ പിന്‍പറ്റിയാണ് പതിനെട്ടുവര്‍ഷം ഇന്ത്യന്‍സിനിമ സഞ്ചരിച്ചത്.
1931-ല്‍ അര്‍ദേഷീര്‍ ഇറാനി നിര്‍മ്മിച്ച 'ആലം ആര'യില്‍ ഇന്ത്യന്‍സിനിമ ശബ്ദിക്കാനാരംഭിച്ചു.1935-ല്‍ 'ദേവദാസ്' പ്രദര്‍ശനത്തിനെത്തി. കെ.എസ്.സൈഗള്‍ അഭിനയിച്ച ഈ സിനിമ വന്‍ജനപ്രീതി നേടി. ശബ്ദചിത്രകാലഘട്ടത്തിലെ ജനപ്രീതി നേടിയ ആദ്യനടന്‍ സൈഗളാണ്. സംഗീതാലാപനശൈലിയാണ് ഈ നടനെപ്രശസ്തനാക്കിയത്. 1937-ല്‍ ഇറാനി തന്നെ നിര്‍മ്മിച്ച 'കിസാന്‍ കന്യ'യാണ് ഇന്തയിലെ ആദ്യത്തെ വര്‍ണ്ണ സിനിമ. 1967-ല്‍ രാജ്കപൂര്‍ നിര്‍മ്മിച്ച 'എറൗണ്ട് ദ വേള്‍ഡ്' എന്ന ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ 70 എം എം സിനിമ. കാകസ് കാഫൂല്‍ (നിര്‍മ്മാണം ഗുരുദത്ത്) ആണ് ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം. സാങ്കേതികമായ വികാസത്തോടൊപ്പം ഇന്ത്യന്‍സിനിമ കലാപരമായും വളര്‍ന്നുകൊണ്ടിരിക്കുന്നു. ബോംബെ ടാക്കിസീന്റെ പരമ്പരാഗത വാണിജ്യമൂല്യ ചിത്രങ്ങളോടൊത്ത് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്തിറങ്ങി. കലാപരവും ജീവിതയാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളുന്ന തിരഭാഷ സജീവമായി.
1936-ല്‍ ഹിമാംശു റായുടെ 'അചള കന്യ' എന്ന സിനിമ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തു. ദുനിയാമാനയ്, പഡോസി തുടങ്ങിയ ചിത്രങ്ങളും സാമൂഹികമായ ഇടപെടലുകള്‍ നടത്തി. കെ.എ. അബ്ബാസ് നിര്‍മ്മിച്ച നയാസന്‍സര്‍ (1941) നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ബാംഗാള്‍ ക്ഷാമത്തെ ചിത്രീകരിക്കുകയായിരുന്നു 'ധര്‍ത്തികെ ലാല്‍' എന്ന സിനിമ. വിമല്‍റോയിയുടെ ദോ ബിഘാ സമീന്‍ (1953) കാന്‍ മേളയില്‍ അംഗീകാരം നേടി. ഇന്ത്യ കഥാചിത്രങ്ങളുടെ നിരയില്‍ നാഴിക്കല്ലാണ് വിമല്‍റോയിയുടെ ഈ സിനിമ. കര്‍ഷകജീവിതത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ് ചിത്രം. വെനീസ് ചലച്ചിത്ര മേളയില്‍ കലാമൂല്യ സിനിമയായി പരിഗണിച്ചത് ഇന്ത്യയുടെ 'സന്ത്തുക്കാറാം' എന്ന മറാത്തി സിനിമയായിരുന്നു.
ഹിന്ദി, ബംഗാളി എന്നീ ഭാഷകളെപോലെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമാനിര്‍മ്മാണം വളര്‍ച്ച നേടിക്കൊണ്ടിരുന്നു. മലയാളത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ, വിഗതകുമാരന്‍ തുടങ്ങിയ നിശബ്ദചിത്രത്തിനുശേഷം 1938-ല്‍ എസ് സുന്ദര്‍രാജ് നിര്‍മ്മിച്ച 'ബാലന്‍' ശബ്ദിക്കാന്‍ തുടങ്ങി. ബാലനായി കെ.കെ.അരൂര്‍ അഭിനയിച്ചു. പ്രഹാളാദനും ജ്ഞാനാംബികയും പ്രദര്‍ശനത്തിനെത്തി. നിര്‍മ്മല, വെള്ളിനക്ഷത്രം എന്നിവ പുറത്തിറങ്ങി. ജീവിതനൗക (1951) പ്രദര്‍ശനവിജയം നേടി. കണ്ടംവെച്ചകോട്ട്(1961) വര്‍ണ്ണത്തിലേക്കും പ്രവേശിച്ചു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ത്രീഡിയും പടയോട്ടം സിനിമാസ്‌കോപ്പും ആയി.
ടി.കെ.പരീക്കുട്ടി നിര്‍മ്മിച്ച്, പി.ഭാസ്‌കരനും രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത നീലക്കുയില്‍ (1954) വളരെക്കാലം മലയാളസിനിമയുടെ കഥാചിത്രഘടനനിര്‍ണയിച്ചു. പി.രാമദാസിന്റെ നേതൃത്വത്തില്‍ പരീക്ഷണചിത്രങ്ങള്‍ക്ക് തുടക്കമിട്ടു. മലയാളത്തില്‍ നവസിനിമയുടെ ആരംഭമായി ന്യൂസ്‌പേപ്പര്‍ബോയ് പ്രദര്‍ശനത്തിനെത്തി. സാമൂഹ്യവിഷയങ്ങള്‍ പശ്ചാത്തലമാകുന്ന ചിത്രങ്ങളാണ് മലയാളത്തില്‍ ഏറെക്കാലം പുറത്തിറങ്ങിയത്. നിരവധി നോവലുകളും കഥകളും തിരക്കഥയായിമാറി. ഓളവും തീരവും മുറപ്പണ്ണും ചെമ്മീനും മുടിയനായ പുത്രനും തിയേറ്ററിലെത്തി.
എഴുപതുകള്‍ മലയാളത്തില്‍ കലാമൂല്യചിത്രങ്ങളുടെ പരീക്ഷണത്തിന് കരുത്ത് പകര്‍ന്നു. അടൂരിന്റെ സ്വയംവരം, എം.ടിയുടെ നിര്‍മ്മാല്യം, ബക്കറിന്റെ കബനിനദി ചുവന്നപ്പോള്‍, അരവിന്ദന്റെ ഉത്തരായണം, കെ.ജി.ജോര്‍ജിന്റെ സ്വപ്നാടനം, കെ.പി.കുമാരന്റെ അതിഥി, കെ.ആര്‍.മോഹന്റെ അശ്വത്ഥാമാവ്, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍മാന്‍, ജി.എസ്.പണിക്കരുടെ ഏകാകിനി, ഷാജി എന്‍ കരുണിന്റെ പിറവി എന്നിങ്ങനെതെന്നിന്ത്യയില്‍ മലയാളം വേറിട്ടൊരു വഴിയിലൂടെ ഇന്ത്യന്‍ തിരശീലയില്‍ പ്രശസ്തി നേടി. കന്നഡയില്‍ 'മദര്‍ഇന്ത്യ' കര്‍ഷകരുടെ പ്രശ്‌നം വെള്ളിത്തിരയില്‍ വരച്ചുചേര്‍ത്തു. നര്‍ഗീസിന് ഏറ്റവും മികച്ച നടിക്കുള്ള അംഗീകാരം കാന്‍മേളയില്‍ ലഭിച്ചത് 'മദര്‍ഇന്ത്യ'യിലെ അഭിനയത്തിനാണ്. ഈ ചിത്രം ഓസ്‌കാര്‍ നോമിനേഷനും അര്‍ഹമായി. തമിഴില്‍ അന്തനാള്‍, ഹിന്ദിയില്‍ കാന്തൂന്‍ എന്നിവ ഗാനങ്ങള്‍ ഒഴിവാക്കി.
സത്യജിത്‌റേയുടെ പഥര്‍പഞ്ചാലി എന്ന സിനിമ ലോകവേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രസംസ്‌കാരത്തിന്‍ പുതിയ ഭാഷയും ഭാവവും പകര്‍ന്നു. കലാപരമായ സമീപനം ഉള്‍പ്പെടുന്ന സിനിമകളുടെ നിരയില്‍ റേയുടെ അപുത്രയം, ജല്‍സര്‍, ചാരുലത, ഋത്വിക് ഘട്ടകിന്റെ സുവര്‍ണ്ണരേഖ, അജാന്ത്രിക്, നാഗരിക്, മൃണാസെന്നിന്റെ ഇന്റര്‍വ്യൂ, കല്‍ക്കട്ട 71, ശ്യാം ബെനഗലിന്റെ അങ്കുര്‍, കുമാര്‍ സാഹ്നിയുടെ മായാദര്‍പ്പണ്‍, മണികൗളിന്റെ ഉസ്‌കിറോട്ടി, സത്യുവിന്റെ ഗരംഹവ, അവ്ദാര്‍കൗളിന്റ 27ഡൗണ്‍, കന്നഡയില്‍ ഗിരീഷ് കര്‍ന്നാടിന്റെ കാട്, വി.ബി.കാരന്തിന്റെ ചോമനധുഡി, തമിഴില്‍ ജയകാന്തന്റെ ഉന്നെപോല്‍ ഒരുവന്‍, കെ.ബാലചന്ദ്രറിന്റെ തണ്ണീര്‍തണ്ണീര്‍, മലയാളത്തില്‍ ജോണ്‍ എബ്രാമിന്റെ സിനിമകള്‍, പുതിയ കാലത്ത് അപര്‍ണാസെന്നിന്റെ മിസ്റ്റര്‍ ആന്റ് മിസ്സിസ്, ചൗരംഗിലെയിന്‍, ദീപാമേത്തയുടെ വാട്ടര്‍, കേതന്‍മേത്തയുടെ ഭവാനി ഭവായ്, മിര്‍ച്ചമസാല, ഉല്‍പലേന്ദു ചക്രവര്‍ത്തിയുടെ ചോക്ക്, ഗോവിന്ദ് നിഹലാനിയുടെ ആക്രോശ്, മോഹന്‍ പത്രയുടെ മായാമൃഗ് തുടങ്ങി ജീവിതത്തിന്റെ അകംപുറം കാഴ്ചകളുടെ കനലുകള്‍ക്കൊണ്ട് തിരഭാഷയുടെ അവബോധം സൃഷ്ടിച്ചു. ഇത്തരം ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ കരുത്തും സൗന്ദര്യശാസ്ത്രവും അടയാളപ്പെടുത്തുന്നു.
പ്രദര്‍ശനവിജയത്തിലും ചേരുവകളിലും ഇടപെടുകയും പുതുമ സ്വീകരിക്കുകയും ചെയ്യുന്ന ചലച്ചിത്ര സംസ്‌കാരമാണ് ഇന്ത്യയിലുള്ളത്. അത് ലോകസിനിമയോടൊത്ത് നില്‍ക്കുകയും ചെയ്യുന്നു. നവീനമായ ആഖ്യാനത്തിനും പ്രേക്ഷണശീലത്തിനും വിസ്മയം തീര്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ഇന്ത്യന്‍സിനിമയുടെ നൂറുവര്‍ഷത്തിന്റെ സാക്ഷ്യപത്രം.

Tuesday 6 November, 2012

കാണി ചലച്ചിത്രോത്സവം 2012

മാനവികതയുടെ പ്രതിരോധവും

മുന്നേറ്റവുമായ നല്ലസിനിമാപ്രസ്ഥാനം
ആലങ്കോട് ലീലാകൃഷ്ണന്‍
(കാണി ചലച്ചിത്രോത്സവം നവംബര്‍ 11,12,13 തിയ്യതികളിലായി ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ വെച്ചു നടക്കുന്നു.ചലച്ചിത്രോത്സവത്തിന്റെ സംഘാടകസമിതി ചെയര്‍മാനും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഫെസ്ടിവല്‍ ബുക്കില്‍ എഴുതിയ ലേഖനം:)

ഇരുപതാം നൂറ്റാണ്ടിന്റെ മാജിക്കാണ് സിനിമ എന്നു പറയാറുണ്ട്. മനുഷ്യഭാവനയും കല്പനകളും അത്ഭുതങ്ങളും മായാജാലങ്ങളും വിരിയിച്ച, അതുവരെയുള്ള എല്ലാ കലാരൂപങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ട് യന്ത്ര-മനുഷ്യഭാവങ്ങളുടെ സമാനതകളില്ലാത്ത ഒരു മാജിക് തന്നെയാണ് ചലച്ചിത്രം എന്ന കല സൃഷ്ടിച്ചത്. ചുരുങ്ങിയ ദശാബ്ദങ്ങള്‍കൊണ്ട് ഭൂഖണ്ഡങ്ങള്‍ കീഴടക്കി സിനിമ ഏറ്റവും ജനകീയമായ കലാരൂപമായി. ഒപ്പം സിനിമയെ ഒരു വ്യവസായമാക്കി ലാഭം കൊയ്‌തെടുക്കാനുള്ള മൂലധന സംരംഭങ്ങളും ലോകമെമ്പാടും വ്യാപകമായി രൂപപ്പെട്ടു. ഹോളിവുഡ് മുതല്‍ ബോളിവുഡ് വരെ വ്യാപിച്ചു കിടക്കുന്ന എത്രയെത്രയോ സിനിമാ ശൃംഖലകള്‍ ചലച്ചിത്രം എന്ന കലയുടെ വ്യവസായ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി.എന്നാല്‍ ചലച്ചിത്രകല രൂപംകൊണ്ട കാലം മുതല്‍ക്കുതന്നെ അതിന്റെ കലാമൂല്യങ്ങളുപയോഗപ്പെടുത്തിക്കൊണ്ടുള്ള മാനവൈക്യവും ഉന്നതമായ നവോത്ഥാന ചലനങ്ങളുമാണ് സിനിമയെ ഒരു സംസ്‌ക്കാര രൂപമെന്ന നിലയില്‍ ലോകോത്തരമാക്കിത്തീര്‍ത്തത്. മൂലധനത്തിന്റെ എല്ലാവിധ മനുഷ്യവിരുദ്ധ സ്വഭാവങ്ങളെയും അസാധുവാക്കിക്കൊണ്ട് മനുഷ്യവംശത്തിന്റെ മഹത്തായ സാംസ്‌ക്കാരികാതിജീവനബലം സിനിമയും അതിന്റെ പ്രാണവായുവാക്കി മാറ്റി. സാഹിത്യകൃതികളോടു കിടപിടിക്കുന്ന മഹത്തായ ക്ലാസ്സിക രചനകള്‍ സിനിമയിലുമുണ്ടായി. അതിര്‍ത്തികളെ അതിലംഘിച്ചുകൊണ്ടുള്ള മാനവികതയുടെ വ്യാപനങ്ങള്‍ക്ക് ചലച്ചിത്രകല വാഹനമായി. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സംസ്‌ക്കാരങ്ങളും ചരിത്രത്തിന്റെ ഋതുപ്പകര്‍ച്ചകളും മിത്തുകളും ഇതിഹാസങ്ങളും മനുഷ്യവര്‍ഗ്ഗത്തിന്റെ സന്ധിയില്ലാത്ത സമരങ്ങളുമൊക്കെ ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായി. ക്യാമറകൊണ്ടു ചിന്തിയ്ക്കുകയും പോരാടുകയും ചെയ്യുന്ന ചലച്ചിത്രകാരന്മാരുണ്ടായി. ദൃശ്യമാധ്യമങ്ങളെ വ്യവസായവല്‍ക്കരിച്ച ലാഭക്കൊതിയുള്ള മൂലധന ഭീമന്മാര്‍ കാണിച്ചുതന്ന കാഴ്ചകള്‍ യഥാര്‍ത്ഥ കാഴ്ചകളല്ലെന്ന് നിരന്തരം നല്ല സിനിമയുടെ പക്ഷത്തുനിന്നവര്‍ എതിര്‍കാഴ്ചകളുടെ ചലച്ചിത്രങ്ങളിലൂടെ കാണിച്ചു. മനുഷ്യന്റെയും പ്രകൃതിയുടെയും പക്ഷത്തുനിന്നുകൊണ്ട് ചരിത്രവും സംസ്‌ക്കാരവുമുള്ള ജനതകളുടെ പ്രതിരോധക്കാഴ്ചകള്‍ രേഖപ്പെടുത്തി.
നല്ല സിനിമ അങ്ങനെ മാനവികതയുടെ പ്രതിരോധവും മുന്നേറ്റവുമായിരുന്നു എന്നും. നല്ല സിനിമകള്‍ സൃഷ്ടിച്ചവരും കണ്ടവരും പ്രചരിപ്പിച്ചവരും എന്നും പങ്കാളികളായത് മാനവികതയുടെ ചരിത്രബലം സംരക്ഷിയ്ക്കുന്ന സംസ്‌ക്കാര പ്രക്രിയയിലാണ്. ലോകമെമ്പാടും ചെറിയ ചെറിയ ചലച്ചിത്രാസ്വാദന കൂട്ടായ്മകളിലൂടെ രൂപപ്പെട്ട സാംസ്‌ക്കാരിക സംഘങ്ങളാണ് എക്കാലത്തും നല്ല സിനിമയെ നിലനിര്‍ത്തുന്നത്.
ഉന്നതമായ ആ മാനവിക സംസ്‌ക്കാരസമരത്തിന്റെ ഭാഗമാണ് ചങ്ങരംകുളത്തു നടക്കുന്ന കാണി ചലച്ചിത്രോത്സവം. ഈ സംരംഭത്തില്‍ പങ്കാളികളാവുന്നവര്‍ മനുഷ്യവംശത്തിന്റെ അതിജീവനസമരങ്ങളിലാണ് പങ്കാളികളാവുന്നത്. കലയും സംസ്‌ക്കാരവും മനുഷ്യവംശത്തിന്റെ പൊതു സമ്പത്താണ്. മനുഷ്യരെ കൂട്ടിചേര്‍ത്തുകൊണ്ട് സ്‌നേഹത്തിന്റെയും വര്‍ഗ്ഗൈക്യത്തിന്റെയും സമത്വഭാവനയുടെയും സൗന്ദര്യത്തിന്റെയും മഹാചരിത്രങ്ങള്‍ നിര്‍മ്മിയ്ക്കുന്ന കലകളാണ് നമ്മുടെ യഥാര്‍ത്ഥ ഈടുവെയ്പുകള്‍... ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളടക്കമുള്ള ജനകീയ കൂട്ടായ്മകള്‍ സംസ്‌കൃതിയുടെ ഈടുവെയ്പുകളെ സംരക്ഷിയ്ക്കുന്ന കലാസംഘങ്ങളാണ്. അതില്‍ പങ്കുചേരുമ്പോള്‍ നാം മനുഷ്യനെ തൊടുന്നു, ചരിത്രത്തെ അറിയുന്നു, യഥാര്‍ത്ഥ സംസ്‌ക്കാരത്തിന്റെ അവകാശികളാവുന്നു.

Tuesday 16 October, 2012

ചലച്ചിത്രാസ്വാദന ക്യാമ്പ്



കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടു ദിവസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പ് 2012 നവംബര്‍ 3, 4 തിയ്യതികളില്‍ ചങ്ങരംകുളത്ത് വെച്ച് നടക്കുകയാണ്. (സ്ഥലം: ഗവ: എല്‍.പി.സ്‌കൂള്‍, ചിയ്യാനൂര്‍))) സിനിമയുടെ സാങ്കേതികവും കലാപരവുമായ വശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ സാമാന്യ ധാരണയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഈ ക്യാമ്പില്‍ ഐ. ഷണ്‍മുഖദാസ്, എം.ജി. ശശി, വി.കെ. ശ്രീരാമന്‍, കെ.എ.മോഹന്‍ ദാസ് എന്നിവര്‍ക്കൊപ്പം മറ്റ് ചലച്ചിത്ര നിരൂപകരും, സംവിധായകരും, ക്യാമറാമാന്‍മാരും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.ആലങ്കോട് ലീലാകൃഷ്ണന്‍ ആണ് ക്യാമ്പ് ഡയറക്ടര്‍. ... പരമാവധി 50 കുട്ടികളെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിക്കൂ എന്നതിനാല്‍ ഒരു സ്ഥാപനത്തില്‍ നിന്ന് (ഹയര്‍സെക്കന്ററി/കോളേജ്) നിര്‍ദ്ദേശിക്കുന്ന രണ്ടു പേരെയാണ് ഉള്‍പ്പെടുത്തുന്നത്. രണ്ടു ദിവസങ്ങളിലും കാലത്ത് 9.30 മുതല്‍ 4.30വരെയാണ് ക്ലാസ്സുകള്‍ . ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനങ്ങളും കൂടെയുണ്ടാവും. ഭക്ഷണസൗകര്യം ക്യാമ്പില്‍ ഒരുക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപയാണ്.
പങ്കെടുക്കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് 9447924898, 9495095390 എന്നീ നമ്പറുകളില്‍ അറിയിക്കാനപേക്ഷ. സിനിമാസ്വാദകര്‍ക്കും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും ക്യാമ്പില്‍ നിരീക്ഷകരായി പങ്കെടുക്കാവുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:കെ.എം. സുരേഷ്ബാബു (9995418698), കെ.ആര്‍.രവീന്ദ്രന്‍ (9946878875) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Tuesday 9 October, 2012

തിലകന്‍ അനുസ്മരണം/ഫിലിം ഫെസ്റ്റിവല്‍ സംഘാടക സമിതി രൂപീകരണം



ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിലകന്‍ അനുസ്മരണവും ചലച്ചിത്ര പ്രദര്‍ശനവും നടത്തി.ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു.നാടക പ്രവര്‍ത്തകനായ ചാക്കോ.ഡി.അന്തിക്കാട് മുഖ്യ പ്രഭാഷണം നടത്തി . പി.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവന്‍ സ്വാഗതവും സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു.
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 3,4 തിയ്യതികളില്‍ നടക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പ്,11,12,13 തിയ്യതികളില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍ എന്നിവയുടെ സംഘാടക സമിതി രൂപീകരിച്ചു.ഭാരവാഹികളായി,ആലംകോട് ലീലാകൃഷ്ണന്‍ (ചെയര്‍മാന്‍ ) , അഡ്വ.രാജഗോപലമേനോന്‍ (ജനറല്‍ കണ്‍‌വീനര്‍ ) , അടാട്ട് വാസുദേവന്‍ (കണ്‍‌വീനര്‍ ), വി.മോഹനകൃഷ്ണന്‍ (ഫെസ്റ്റിവല്‍ ഡയറക്ടര്‍ )  എന്നിവരെ തെരഞ്ഞെടുത്തു.തുടര്‍ന്ന് കിം കിഡൂക്ക് സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം “ ബ്രത്ത് “ പ്രദര്‍ശിപ്പിച്ചു.

Friday 5 October, 2012

തിലകന്‍ അനുസ്മരണവും ചലച്ചിത്ര പ്രദര്‍ശനവും


തിലകന്‍ അനുസ്മരണവും കാണി ചലച്ചിത്രോത്സവം 2012 സംഘാടക സമിതി രൂപീകരണവും ഒക്ടോബര്‍ 7ന് വൈകുന്നേരം 5.00 മണിക്ക് ചങ്ങരംകുളം സര്‍വ്വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്നു.
ശ്രീ.ആലങ്കോട് ലീലാകൃഷ്ണന്‍, ശ്രീ.ചാക്കോ.ഡി.അന്തിക്കാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
തുടര്‍ന്ന് കിം കി ഡൂക്കിന്റെ ‘ബ്രത്ത് ‘(Breath ) എന്നചിത്രം പ്രദര്‍ശിപ്പിക്കും.എല്ലാവര്‍ക്കും സ്വാഗതം.
Breath (Soom) is the fourteenth feature film by South Korean director Kim Ki-duk.
A loner housewife, Yeon, deals with her depression and anger by beginning a passionate affair with a convicted man on death row. After discovering her husband’s infidelity, Yeon visits the prison where a notorious condemned criminal, Jin, is confined. Despite knowing Jin's crimes, Yeon treats him like an old lover and puts all her efforts into his happiness,even though she doesn't know him...More..

Tuesday 11 September, 2012

രാജേഷ് ഖന്നയ്ക്ക് ആദരഞ്ജലികള്‍




അന്തരിച്ച ചലച്ചിത്ര നടന്‍ രാജേഷ് ഖന്നയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങളിലൊന്നായ “ആരാധന” കാണി ഈ മാസം പ്രദശിപ്പിക്കുന്നു.1969ല്‍ പുറത്തുവന്ന ഈ ചിത്രം അക്കാലത്ത് മികച്ച പ്രദര്‍ശന വിജയം നേടുകയുണ്ടായി. എസ്.ഡി.ബര്‍മ്മന്‍/ആനന്ദ് ബക്ഷി എന്നിവരുടെ ഗാനങ്ങള്‍ എക്കാലവും ഓര്‍ക്കപ്പെടുന്നവയാണ്.
ഷര്‍മ്മിളാ ടാഗോറാണ്നാ യികാവേഷത്തിലെത്തുന്നത്.മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഷര്‍മ്മിളാ ടാഗോറിന് മികച്ച നടിക്കുള്ള അവാര്‍ഡും ഈ ചിത്രത്തിലൂടെ ലഭിക്കുകയുണ്ടായി .
To each his own (1946) എന്ന ചിത്രത്തിന്റെ റീമേക്കായിട്ടാണ് ‘ ആരാധന ‘ നിര്‍മ്മിക്കപ്പെട്ടത്.‘ ആരാധന ‘ യുടെ വമ്പന്‍ വിജയം തമിഴിലും തെലുങ്കിലുമായി രണ്ടു റിമേക്കുകള്‍ക്കു കൂടി കാരണമായി.
രാജേഷ് ഖന്നയുടെ അന്ത്യ യാത്രയുടെ വീഡിയോ ഇവിടെ.
2012 സെപ്റ്റംബര്‍ 16 കാലത്ത് 9.30ന് 
ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ 
ആരാധന
/1969/ഹിന്ദി /169മിനുട്ട് 
സംവിധാനം:ശക്തി സാമന്ത

Monday 6 August, 2012

ഹിരോഷിമ മുതല്‍ നാഗസാക്കി വരെ/പരിസ്ഥിതി ചലച്ചിത്ര പ്രദര്‍ശനം

ഹിരോഷിമ ദിനം മുതല്‍ നാഗസാക്കി ദിനം വരെ (ആഗസ്ത്6-9) വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വളയം കുളത്തുവെച്ച് നടക്കുന്ന നാലു ദിവസത്തെ മൌന ഉപവാസത്തോടനുബന്ധിച്ച് ‘കാണി’ ഫിലിം സൊസൈറ്റി പരിസ്ഥിതി ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രദര്‍ശനം നാലു ദിവസങളിലായി നടത്തുന്നു.എല്ലാ ദിവസങ്ങളിലും വൈകുന്നേരം 7.00 മണിക്കാണ് പ്രദര്‍ശനം.
ആഗസ്ത് 6
അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗ്ഗം 
 മലയാളം/50മി
സംവിധാനം:എം.എ.റഹ്‌മാന്‍
കാസര്‍കോഡ് ജില്ലയിലെ എന്‍ഡോ സള്‍ഫാന്‍ ദുരന്തത്തിന്റെ ഭീകര മുഖം.


ആഗസ്ത് 7
ജീവതാളം
 മലയാളം/59മി
 സംവിധാനം:എം.ജി.ശശി
പ്രകൃതി ജീവനത്തെക്കുറിച്ചൊരു സിനിമ.ഒരു പ്രകൃതി പാഠം.
 ആഗസ്ത് 8 
ഒരായിരം ദിനങ്ങളും ഒരു സ്വപ്നവും
  മലയാളം/70മി
 സംവിധാനം:സി.ശരത് ചന്ദ്രന്‍
പ്ലാച്ചിമട സമരത്തേയും അതിന്റെ നായിക മയിലമ്മയേയും കുറിച്ചുള്ള ചിത്രം
ആഗസ്ത് 9 
A pestering journey 
2010/English/66mnts
Direction: K.R.Manoj
എന്താണ് കീടം എന്ന വ്യത്യസ്ത ചോദ്യം ഉന്നയിച്ചു കൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രണ്ടു കീട നാശിനി ദുരന്തങ്ങളിലൂടെയുള്ള യാത്രയാണ് ഈ ചിത്രം.മികച്ച ഡോക്യുമെന്ററിക്കുള്ള 2010ലെ ദേശീയ അവാര്‍ദ്,പരിസ്ഥിതി ചിത്രത്തിനുള്ള വസുധ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

Wednesday 11 July, 2012

മണ്‍സൂണ്‍ ചലച്ചിത്രോത്സവം

2012 ജൂലായ് 15 കാലത്ത് 9.30 മുതല്‍
 ചങ്ങരംകുളം കൃഷ്ണ മൂവീസില്‍


 മണ്‍സൂണ്‍ ചലച്ചിത്രോത്സവം





EVEN THE RAIN /2010/104mts/spain  
Dir: Iciar Bollain/



തോരാമഴയത്ത്/2010/6മി/മലയാളം
 സംവിധാനം:ഹരിഹര്‍ ദാസ് 


ഭൂമി ഗീതം(Earth song) /6  മി
 മൈക്കേല്‍ ജാക്സണ്‍



മഴ/2004/22മി/മലയാളം/
സംവിധാനം:ഷൈനി ജേക്കബ് ബെഞ്ചമിന്‍

'മഴപോലും' (Even the rain) 
ലാറ്റിനമേരിക്കയിലെ ഏറ്റവും അവികസിത പ്രദേശങ്ങളിലൊന്നാണ് ബൊളീവിയ. അവിടത്തെ ഗവണ്‍മെന്റ് 1999 ലാണ് ജലത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന് തീരുമാനമെടുക്കുന്നത്. 1950 മുതല്‍ 1980 വരെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പലവഴികളും പരീക്ഷിച്ച ബൊളീവിയന്‍ ഗവണ്‍മെന്റ് ഐ.എം.എഫ്, ലോകബാങ്ക് എന്നിവയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുവസ്തുക്കള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ബൊളീവിയയിലെ കൊച്ചബംബ (cocha bamba) പ്രദേശത്തെ ജലവിതരണം പുറം കരാറുകാരെ (out source) ഏല്പിക്കാമെന്ന വ്യവസ്ഥയില്‍ ലോകബാങ്ക് 138 മില്യണ്‍ ഡോളറിന്റെ വായ്പ അനുവദിച്ചു. അപ്രകാരം സാന്‍ഫ്രാന്‍സിസ്‌കോയിലെ  Bechtel Corporation മായി 1999 ഒക്‌ടോബറില്‍ 40 വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചു. അവര്‍200 2000 2000ജനുവരി മാസത്തില്‍ ബൊളീവിയയിലെ ജലവിതരണത്തിന്റെ മൊത്തം ചുമതല ഏറ്റെടുത്തു. ഒരു മാസത്തിനു ശേഷം ജലത്തിന്റെ വിലയില്‍ 300% വരെ വര്‍ദ്ധനവാണ് ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നത് ഇതിനെതിരെയാണ് ജനങ്ങള്‍ 
തെരുവിലിറങ്ങിയത്. സമരം വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കി. കമ്പനി ബൊളീവിയയില്‍ നിന്ന് പിന്‍വാങ്ങുകയും, ഗവണ്‍മെന്റിനെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. 

ബൊളീവിയയിലെ ജലയുദ്ധത്തെ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. 2008ല്‍ പുറത്തിറങ്ങിയ Quantum of solace ഒരു ജെയിംസ് ബോണ്ട് ചിത്രമാണ്. രാജ്യത്തിന്റെ ജലവിതരണം തിരിച്ചുപിടിക്കാന്‍ വേണ്ടി പോരാടുന്ന നായകന്റെ കഥയാണത്.  ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ സ്വകാര്യവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ തുറന്നുകാട്ടുന്ന ചിത്രമാണ് 
 The big sell out(2007). തെക്കേ അമേരിക്ക (വൈദ്യുതി), ഫിലിപ്പൈന്‍സ് (ആരോഗ്യമേഖല), ബ്രിട്ടന്‍ (റെയില്‍വേ), ബൊളീവിയ (ജലവിതരണം) തുടങ്ങിയ രാജ്യങ്ങളിലെ നേരനുഭവങ്ങളിലൂടെ സ്വകാര്യവത്ക്കരണത്തിന്റെ ആഗോളഫലങ്ങളാണ് ദൃശ്യവല്‍ക്കരിക്കപ്പെടുന്നത്.

''നമ്മുടെ താല്‍പര്യത്തിനു വിരുദ്ധമായി നമ്മുടെ നദികളും കിണറുകളും തടാകങ്ങളും നമ്മുടെ മേല്‍ വര്‍ഷിക്കുന്ന മഴപോലും അവര്‍ വില്‍ക്കുന്നു.'' ഡാനിയേല്‍ എന്ന സമരനായന്റെ തെരുവുപ്രസംഗത്തില്‍ നിന്നാണ് 'മഴപോലും' (Even the rain) എന്ന ടൈറ്റില്‍ സിനിമക്ക് ലഭിക്കുന്നത്.  2011 ലെ ഓസ്‌ക്കാര്‍ മത്സരങ്ങളില്‍ വിദേശ ഭാഷാചിത്ര വിഭാഗത്തില്‍ സ്‌പെയിനിന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഏരിയല്‍ അവാര്‍ഡ്, ഗോയ അവാര്‍ഡ് എന്നിവയും ഈ ചിത്രത്തിനു ലഭിച്ചു. 2010 ലെ ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രമായിരുന്നു. 

യഥാര്‍ത്ഥത്തില്‍ സിനിമക്കുള്ളിലെ സിനിമയായിട്ടാണ് ബൊളീവിയയിലെ ജലയുദ്ധം (water war) ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മെക്‌സിക്കന്‍ സംവിധായകന്‍ സെബാസ്റ്റ്യനും നിര്‍മ്മാതാവ് കോസ്റ്റയും ചേര്‍ന്ന് ക്രിസ്റ്റഫര്‍ കൊളമ്പസിനെക്കുറിച്ച് ഒരു ചിത്രമെടുക്കാനാണ് ബൊളീവിയന്‍ കാടുകളിലേക്ക് യാത്രയാകുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും ദരിദ്രരാജ്യമായതുകൊണ്ടാണ് ബൊളീവിയ തെരഞ്ഞെടുക്കാന്‍ നിര്‍മ്മാതാവ് കോസ്റ്റയെ പ്രേരിപ്പിച്ചത്. ദിവസം 2 ഡോളര്‍ പ്രതിഫലം നല്‍കിയാല്‍ നാട്ടുകാര്‍ സിനിമാ സെറ്റുകളുടെ നിര്‍മ്മാണത്തിനും അഭിനേതാക്കളെന്ന നിലക്കും സഹകരിക്കുന്നു. ഇങ്ങനെ നാട്ടുകാര്‍ക്ക് തുച്ഛവേതനം നല്‍കി, കോസ്റ്റ നല്ലൊരു തുക ലാഭിക്കുന്നു. യൂറോപ്യന്മാര്‍ക്കെതിരെ കലാപം നയിച്ച Alney എന്ന Taino മൂപ്പന്റെ റോളില്‍ അന്നാട്ടുകാരനും ഗോത്രവര്‍ഗ്ഗാക്കാരനുമായ ഡാനിയലിനെ അഭിനയിപ്പിക്കാന്‍ സംവിധായകനായ സെബാസ്റ്റ്യന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഇതില്‍ കോസ്റ്റക്ക് താല്പര്യമില്ല. ഡാനിയേലിന്റെ മകള്‍ ബെലനും ഒരു പ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട്. ബൊളീവിയന്‍ സര്‍ക്കാറിന്റെ ജലനയത്തിനെതിരെ കലാപം നയിക്കുന്നവനാണ് ഡാനിയേലെന്ന് സെബാസ്റ്റ്യനറിയുന്നില്ല. എന്നാല്‍ കോസ്റ്റ ഇക്കാര്യമറിഞ്ഞ് അസ്വസ്ഥനാണ്. കലാപത്തില്‍ മുറിവേറ്റ് പ്രത്യക്ഷനാവുന്ന ഡാനിയേലിനോട് ഷൂട്ടിംഗ് തീരുംവരെയെങ്കിലും സമരത്തില്‍ നിന്നു മാറിനില്‍ക്കാന്‍ പതിനായിരം ഡോളര്‍ വാഗ്ദാനം ചെയ്യുന്നു. അതു സമ്മതിച്ച് പണം വാങ്ങിയെങ്കിലും ഡാനിയേല്‍ വീണ്ടും സമരത്തില്‍ തുടരുകയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാവുകയും ചെയ്യുന്നതോടെ സംവിധായകന്‍ ആകെ പ്രതിസന്ധിയിലാവുന്നു. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ യാതൊരു പ്രതീക്ഷയുമില്ലാതാകുന്നു. എന്നാല്‍ കോസ്റ്റ പോലീസിനെ സ്വാധീനിച്ച് പ്രധാന രംഗം ചിത്രീകരിക്കുന്നതിനുവേണ്ടി ഡാനിയേലിനെ താല്ക്കാലികമായി മോചിപ്പിക്കുന്നു. ഷൂട്ടിംഗ് തീരുമ്പോള്‍ പോലീസ് ഡാനിയേലിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും സഹനടന്മാരായ നാട്ടുകാര്‍ പോലീസുമായേറ്റുമുട്ടി ഡാനിയേലിനെ രക്ഷപ്പെടുത്തി. യുദ്ധസമാനമായ അതിക്രമങ്ങള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. പിറ്റേ ദിവസം ഷൂട്ടിംഗ് സംഘം മടങ്ങാനൊരു ങ്ങുമ്പോള്‍ ഡാനിയേലിന്റെ ഭാര്യ തെരേസ, കോസ്റ്റയെ കാണാനെത്തുന്നു. സമരത്തില്‍ പങ്കെടുത്ത് മുറിവേറ്റ മകള്‍ ബെലനെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കുന്നതിന് കോസ്റ്റയുടെ സഹായം തേടിയാണ് തെരേസയുടെ വരവ്. കോസ്റ്റയുടെയും തെരേസയുടെയും സാഹസികയത്‌നങ്ങള്‍ക്കൊടുവില്‍ മുറിവേറ്റ ബെലനെ കണ്ടെത്തി രക്ഷപ്പെടുത്താനാവുന്നു. കലാപങ്ങളുടെ പരിസമാപ്തിയായി ബഹുരാഷ്ട്രകമ്പനി രാജ്യം വിട്ടതായി അറിയിപ്പുണ്ടാകുന്നു. കമ്പനിയുടെ തകര്‍ക്കപ്പെട്ട ഓഫീസില്‍ ഏകനായി നില്‍ക്കുന്ന കോസ്റ്റയ്ക്കു മുന്നില്‍ ഡാനിയേല്‍ പ്രത്യക്ഷനാവുന്നു. തന്റെ മകളുടെ ജീവന്‍ രക്ഷിച്ചതിന് നന്ദിയായി ഡാനിയേല്‍ ഒരു സമ്മാനം അയാള്‍ക്ക് നല്‍കുന്നു. മടക്കയാത്രയില്‍ വണ്ടിയിലിരുന്ന് കോസ്റ്റ ആ പെട്ടി തുറന്നു നോക്കി. ഒരു ചെറിയ കുപ്പി ജലമായിരുന്നു അത്. ജലത്തിന് അവിടത്തെ നാട്ടുഭാഷയില്‍ ‘യാക്കു‘ (yaku) എന്നാണ് പറയുക. കോസ്റ്റയും ആ വാക്ക് ഉച്ചരിക്കുന്നു.

Friday 6 July, 2012

നെരൂദയോടൊപ്പം ഒരു ജീവിതം


2012 ജൂലായ് 8,വള്ളത്തോള്‍ വിദ്യാപീഠം,എടപ്പാള്‍
 അയ്യപ്പണിക്കര്‍ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍
കവിതാദിനം
കാലത്ത് 9.30 മുതല്‍ കാവ്യ ചര്‍ച്ച 2.30 മുതല്‍ കവിയരങ്ങ്
5.00 മണി ‘കേരള കവിത’പ്രകാശനം
വൈകുന്നേരം 6.30 മണി: കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിനിമാ പ്രദര്‍ശനം:
എല്‍ പോസ്റ്റിനോ (ദി പോസ്റ്റ് മാന്‍)


ഇറ്റലിയിലെ ഒരു ചെറു ദ്വീപില്‍ രാഷ്ട്രീയകാരണങ്ങളാല്‍ പ്രവാസിയായി കഴിയുകയായിരുന്ന ചിലിയന്‍ കവി പാബ്ലോ നെരൂദയുമായി ഹൃദയബന്ധം വളര്‍ത്തിയെടുത്ത  മരിയൊ എന്ന പോസ്റ്റ് മാന്റെ ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് എല്‍ പൊസ്റ്റിനൊ(ദി പോസ്റ്റ് മാന്‍) എന്ന ഇറ്റാലിയന്‍ ചിത്രം.നെരൂദയ്ക്ക് സ്ത്രീകളില്‍ നിന്നു കിട്ടുന്ന എണ്ണമറ്റ കത്തുകള്‍ കണ്ട്, സ്ത്രീകളെ സ്വാധീനിക്കുന്നതിന്റെ രഹസ്യമറിയാന്‍ അയാള്‍ കവിയുമായി സൌഹൃദം സ്ഥാപിക്കുന്നു.നെരൂദയാകട്ടെ, മരിയോയ്ക്ക് സ്വയം കണ്ടെത്താനും സ്വന്തം ഗ്രാമത്തെ കാവ്യാത്മകമായി വിലയിരുത്താനുംനഗരത്തിലെ ഏറ്റവും സുന്ദരിയായ ബിയാട്രീസിന്റെ സ്നേഹം നേടാനുമൊക്കെ  സഹായിയാകുന്നു.രാഷ്ട്രീയ ബോധവും അയാളില്‍ ദൃഢമാകുന്നു.
മരിയോയും ബിയാട്രീസും വിവാഹിതരായി.വിവാഹ ചടങ്ങുകള്‍ക്കിടയിലാണ് ചിലിയന്‍ ഗവണ്മെന്റ് നെരൂദയുടെ പേരിലുള്ള അറസ്റ്റ് വാറണ്ട് പിന്‍‌വലിച്ച വിവരമെത്തുന്നത്.അദ്ദേഹം ചിലിയിലേക്ക് മടങ്ങി.മാസങ്ങള്‍ക്കു ശേഷം നെരൂദയുടെ സാധന സാമഗ്രികള്‍ ചിലിയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇരുവരും ചേര്‍ന്ന് മുന്‍പൊരിക്കല്‍ റെക്കോഡ് ചെയ്തു വെച്ച തന്റെ ശബ്ദം വീണ്ടും കേള്‍ക്കാനായി. അതില്‍ നിന്ന് ഉത്തേജിതനായ മരിയൊ  ദ്വീപിലെ മനോഹര ശബ്ദങ്ങളും തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പും നെരൂദക്ക് നല്‍കാനായി   റെക്കോര്‍ഡ് ചെയ്തു വെക്കുന്നു.
കൊല്ലങ്ങള്‍ക്കു ശേഷം ബിയാട്രീസിനേയും മകനേയും താന്‍ പണ്ടു താമസിച്ച സത്രത്തില്‍ വെച്ച് നെരൂദ കണ്ടു മുട്ടുന്നു. നെരൂദയോടുള്ള സ്നേഹം നിമിത്തം ‘പാബ്ലിറ്റൊ‘ എന്നാണ് മകന് പേര്‍ നല്‍കിയിട്ടുള്ളത്.എന്നാല്‍ മകന്‍ ജനിക്കും മുന്‍പ് മരിയൊ കൊല്ലപ്പെട്ടതായി ബിയാട്രീസില്‍ നിന്നറിയുന്നു.നേപ്പിള്‍സില്‍ വലിയൊരു കമ്യൂണിസ്റ്റ് യോഗത്തില്‍ താന്‍ രചിച്ച കവിത ആലപിക്കാനിരിക്കുകയായിരുന്ന മരിയൊ അവിടെ നടന്ന പോലീസ് വെടിവെപ്പില്‍  കൊല്ലപ്പെടുകയായിരുന്നു. മരിയോ റെക്കോഡ് ചെയ്തു സൂക്ഷിച്ച തന്റെ ദ്വീപിലെ സൂക്ഷ്മശബ്ദങ്ങളുടെ കാസറ്റ് ബിയാട്രീസ് നെരൂദയ്ക്ക് നല്‍കുന്നു...

Antonio skarmetaയുടെ  Burning patience എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ്  ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1970ലെ ചിലിയില്‍ കഥ നടക്കുന്നതായാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.എന്നാല്‍ സിനിമയിലെ കഥ നടക്കുന്നത് 1950ലെ ഇറ്റലിയിലാണ്.ചിത്രത്തില്‍ മരിയൊയുടെ വേഷം കൈകാര്യം ചെയ്ത മാസ്സിമോ ടോറി (Massima Tori) തിരക്കഥാ രചനയിലും പങ്കാളിയായിരുന്നു.അദ്ദേഹം തന്റെ ഹൃദയശസ്ത്രക്രിയ പോലും സിനിമയുടെ ഷൂട്ടിങ്ങ് തീരും വരെ മാറ്റിവെച്ചു.എന്നാല്‍ ഷൂട്ടിങ്ങ് കഴിഞ്ഞ് 12 മണിക്കൂര്‍ തികയും മുന്‍പ് ഹൃദയാഘാതത്താല്‍ അദ്ദെഹത്തിന്  മരണത്തിന് കീഴടങ്ങേണ്ടി വന്നു.മികച്ച സംഗീതത്തിനുള്ള ഓസ്ക്കാര്‍ ഈ ചിത്രത്തിനു ലഭിച്ചു.മികച്ച ചിത്രം,സംവിധാനം,നടന്‍,തിരക്കഥ എന്നിവയ്ക്കുള്ള നോമിനെഷനുകളുമുണ്ടായിരുന്നു.നടന്‍,തിരക്കഥ എന്നീ നോമിനേഷനുകള്‍ മാസ്സിമോയ്ക്കുള്ള  മരണാനന്തര ബഹുമതികളായിരുന്നു.

Tuesday 15 May, 2012

ജോണ്‍ എബ്രഹാം അനുസ്മരണവും ‘അമ്മ അറിയാന്‍‘ പ്രദര്‍ശനവും


ജോണ്‍ എബ്രഹാം എന്ന  അതുല്യ ചലച്ചിത്രകാരന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.1987 മെയ് 31നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.‘ അമ്മ അറിയാന്‍ ‘ എന്ന സമാനതകളില്ലാത്ത ചലച്ചിത്രം പുറത്തിറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ജോണ്‍ എബ്രഹാമിനെയും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും അനുസ്മരിക്കുന്ന വിശദ പഠനങ്ങള്‍ കാണിയുടെ വാര്‍ഷികപ്പതിപ്പില്‍(കാണിനേരം 2011) ഉള്‍പ്പെടുത്തിയിട്ടുണ്ട്.(ജോണിനെ അനുസ്മരിക്കുന്ന ഒരു ഇന്റര്‍വ്യു ഇവിടെ വായിക്കാം )അതിന്റെ തുടര്‍ച്ചയായി കാണിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി ജോണ്‍ എബ്രഹാമിനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങളും ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നടത്തുകയാണ്.‘സിനിമയും കവിതയും ‘ എന്ന വിഷയത്തില്‍ കാണി നടത്തിയ കവിതാമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.എല്ലാവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
2012 മെയ് 20,ഞായറാഴ്ച,വൈകുന്നേരം 4.00 മണി 
പ്രതീക്ഷ കോംപ്ലക്സ്,വടക്കെ റോഡ്,ചങരംകുളം.
4.00 മണി:
കാണി വാര്‍ഷിക ജനറല്‍ ബോഡി
5.00 മണി: 
ജോണ്‍ എബ്രഹാം അനുസ്മരണ പ്രഭാഷണം
പങ്കെടുക്കുന്നവര്‍:
കെ.ജി.ശങ്കരപ്പിള്ള,എം.ജി.ശശി,ആലങ്കോട് ലീലാകൃഷ്ണന്‍
6.30 മണി: 
ചലച്ചിത്രപ്രദര്‍ശനം :
‘ അമ്മ അറിയാന്‍ ‘

Sunday 22 April, 2012

സിനിമയും കവിതയും : കവിതാമത്സര വിജയികള്‍

സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളെ പ്രമേയമാക്കി കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കവിതാ മത്സരത്തില്‍ താഴെ പറയുന്നവരെ സമ്മാനാര്‍ഹരായി തെരഞ്ഞെടുത്തു.
ഒന്നാം സമ്മാനം : എം. പി. പ്രതീഷ്



ചെമ്പ്രശ്ശേരി. പി.ഒ.,
പാണ്ടിക്കാട്,
മലപ്പുറം ജില്ല - 676 521



കവിത : തിയേറ്റര്‍
കടല്‍ക്കരയിലെ തിയറ്ററില്‍
മരങ്ങളെച്ചാഞ്ഞ് നാം
ഇരുട്ടിലിരിക്കുന്നു.
അനങ്ങുന്ന
ഒരു ദേശം,
പാര്‍പ്പിടങ്ങള്‍, മനുഷ്യര്‍
മുന്നില്‍ വന്നു നിരക്കുന്നു.
അവയ്ക്കു വേണ്ടി ഒരു പറവക്കൂട്ടം
ചിറകൊതുക്കിയിറങ്ങി
കഥയ്ക്കു താഴത്തൂടെ
നമ്മോട് സംസാരിക്കുന്നു.
തിയറ്ററിനു പുറം
പേമാരി ചുറ്റുന്നുണ്ടാവും
വീടുകളും മരങ്ങളും നിലംപറ്റുന്നുണ്ടാവും
ആളുകളും മൃഗങ്ങളും
ഒഴുകുന്നുണ്ടാവും.
നാമിപ്പോള്‍
ജലത്തിലായിരിക്കാം,
സിനിമയുടെ പാതിയും നനഞ്ഞിരിക്കാം
അരക്കെട്ടും മാറിടവും കഴുത്തും തീര്‍ന്ന്
നമ്മുടെ നാല് കണ്ണുകള്‍ക്കും
നെറ്റിക്കും മുകളില്‍
കടല്‍ തൊടുകയാവും
സ്‌ക്രീനിനു തൊട്ടു താഴെയും
വെള്ളത്തിനു മുകളിലായി
ഇരുട്ടിനുള്ളില്‍
ആ പറവക്കൂട്ടം മിണ്ടിക്കൊണ്ടിരിക്കുന്നു.
നമ്മള്‍, പരസ്പരം, അത്ര മേലാഴത്തോടെ
ഇറുക്കിപ്പിടിക്കുകയും ചുംബിക്കുകയും മാത്രം ചെയ്യുന്നു.
രണ്ടാംസമ്മാനം : പി.ടി. പ്രമീഷ്


കരുവാണ്ടി ഹൗസ്
പള്ളിക്കര പി.ഒ.,
കോഴിക്കോട്-679 52



കവിത : കൊട്ടക

അമ്മുവും ആട്ടിന്‍കുട്ടിയും
പ്ലാവിലകള്‍ നൊട്ടിനുണഞ്ഞ്
പോയതിന്റെ ഓര്‍മ്മ
പിന്നെ
കണക്കുമാഷിന്റെ
ചൂരല്‍ വടികളെ അനുഗമിച്ച്
വരിവരിയായ് പോയി
കുമ്മാട്ടിയോടൊപ്പം
നൃത്തം ചെയ്തത്.
അതേ കണക്കുമാഷെ
മുന്നില്‍ ഇരുത്തി
അവളുടെ രാവുകള്‍
കണ്ടത്.
ഉണ്ണിയാര്‍ച്ചയും ഒതേനനും
ഓതിരം കടകം
മറിഞ്ഞത്
ജയന്‍ ആകാശത്ത് നിന്ന്
വീണ്
നക്ഷത്രമായതിന്റെ
സങ്കടങ്ങള്‍ മേഞ്ഞ് നടന്ന
നിലത്ത്
ഞങ്ങളേക്കാളും ഉയരത്തില്‍
മുളച്ച് പൊന്തിയിരിക്കുന്നു
പുല്‍പ്പടര്‍പ്പുകള്‍
എന്നിട്ടും കണ്ടക്ടറോട്
ഞങ്ങള്‍ക്കിറങ്ങേണ്ടിടത്തിന്
അതേ ടാക്കീസിന്റെ
പേര് പറഞ്ഞു.
മൂന്നാം സമ്മാനം : രാകേഷ്‌നാഥ്
 12/18 എ. കൊമ്പുക്കല്‍,
പുലിയൂര്‍ പി.ഒ, ചെങ്ങന്നൂര്‍ വഴി,
ആലപ്പുഴ - 689 501.


കവിത : ടാര്‍
(ആന്ദ്രേ തര്‍ക്കോവ്‌സ്‌കിക്ക്)
(വിഖ്യാത ചലച്ചിത്രകാരന്‍ ആന്ദ്രേ തര്‍ക്കോവ്‌സ്‌ക്കിയുടെ മാസ്റ്റര്‍ പീസ് ചലച്ചിത്രങ്ങളായ സാക്രഫൈസ് (1986), സ്റ്റാക്കര്‍ ( ), എന്നീ ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞപ്പോള്‍ എന്നിലുണ്ടായ അനുഭവമാണീ കവിത)
ഭിത്തിയില്‍ തള്ളവിരല്‍
പാതകള്‍ പറക്കുന്നു
മുറി കുപ്പായമഴിച്ച് ദാഹിച്ചു കിടന്നു.
സ്വപ്നരൂപികള്‍ വിയര്‍ക്കുന്നു
പുകച്ചുരുളുകള്‍ ധ്യാനിക്കുന്നു

മണ്ണ് ഭ്രാന്തിന്റെ ഉച്ചസ്ഥായിയില്‍
കിടന്നുരുളുന്നു.
ഗിറ്റാറില്‍ ബീജങ്ങളുടെ വിറ
കറുത്ത രക്തം ചിലന്തിയോടൊപ്പം ഉറങ്ങുന്നു
ഒരാള്‍ എന്തോ ചികയുന്നു.
തലമുടികള്‍ക്കിടയില്‍ പിതൃക്കളുടെ-
അസ്ഥികള്‍ ഒടിഞ്ഞുമടങ്ങുന്നു
കാറ്റില്‍ മരങ്ങളുടെ
ഭോഗയാനധ്യാനം
ഓര്‍മ്മകള്‍ സൈക്കിള്‍ ചവിട്ടി
പൊട്ടക്കിണറിലുടയുന്നു
ഒരുവള്‍ ചുളിവുകളെ തിന്നുന്നു
അവയവങ്ങളെ ഉരിഞ്ഞെടുക്കുന്നു
ന്യൂട്ടണ്‍ 1, ജലജ്വാല, ആനന്ദലഹരി
ജലം വിളിച്ചു
വിടവിലൂടെ തീ എത്തിനോക്കുന്നു
നീറ്റലോടെ ഞാന്‍ കുളിക്കുന്നു.
എത്രയോ മരങ്ങള്‍ക്കു ശേഷം
പായ മടക്കുമ്പോലെ തീവണ്ടിയേയും...
എവിടെയോ
ഒരു സെന്‍നിക്ലിസ്റ്റിന്‍...
പിന്‍വാങ്ങുകയാണ്
നിഴലുപോലുമില്ലാതെ
(അതുരുകിത്തീര്‍ന്നത് തബലയില്‍)
പുണര്‍ന്നു പുണര്‍ന്ന മുറിവുകള്‍
ഹാ വര്‍ഷങ്ങളേ
ലയിച്ചാലുമീ ഗദ്ഗദങ്ങളില്‍
ഉച്ചവെയിലിന്‍ വിരലുകള്‍
മുറുകുന്നു.
സായാഹ്നങ്ങള്‍ കത്തിച്ച്
ജലത്തില്‍ നീയെന്നെ തിരയുക

ഒരുകാറ്റ് ആരോ ഉപേക്ഷിച്ച ശ്വാസം
വസന്തങ്ങളില്‍ നിന്ന് മഞ്ഞയെ തിന്നും ഗിത്താര്‍
(തീവണ്ടിയും തബലയും നിലവിളിയും)


സര്‍വ്വശ്രീ. അന്‍വര്‍ അലി, പി.പി.രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുത്തത്. 
കാവ്യഭാഷാപരമായ നിലവാരക്കുറവും, ലോകത്തിലെ മുഴവന്‍ ജനതയെയും അഗാധമായും സമഗ്രമായും സ്പര്‍ശിച്ച സിനിമ എന്ന ആ വലിയ അനുഭവത്തിന്റെ വ്യാപ്തി പൊതുവില്‍ കവിതകള്‍ ഉള്‍ക്കൊണ്ടുകാണുന്നില്ല എന്നും സമിതി അംഗങ്ങള്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

സമ്മാനാര്‍ഹര്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും ‘കാണി‘‘യുടെ അഭിനന്ദനങ്ങള്‍.

Monday 2 April, 2012

ഓസ്‌കാര്‍ ചിത്രങ്ങളും മറ്റു ചിത്രങ്ങളും


ഇക്കഴിഞ്ഞ ഓസ്‌കാര്‍ മേളയില്‍ അവാര്‍ഡിനര്‍ഹമായ രണ്ടു ചിത്രങ്ങള്‍ 'കാണി' ഏപ്രില്‍ 5ന് പ്രദര്‍ശിപ്പിക്കുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട The Artist ഉം അന്യഭാഷാ ചിത്രവിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായA Seperation  എന്ന ചിത്രവുമാണ് പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മകച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട Colours of the mountain   മാധവ് രാംദാസ് സംവിധാനം ചെയ്ത മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതാണ്. ഏ.വി. കുട്ടിമാളു അമ്മയെക്കുറിച്ചുള്ള 'ഓപ്പ' എന്ന ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുന്നതാണ്.

2012 ഏപ്രില്‍ 5ന് വ്യാഴാഴ്ച കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണമൂവീസില്‍

9.30ന്
The Artist /100mts/French
Director :Michael Hazanavicius
നിശ്ശബ്ദ ചിത്രങ്ങളുടെ കാലത്തെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ഈ ചിത്രം, സംഭാഷണങ്ങളില്ലാതെയാണ് ഒരുക്കിയിട്ടുള്ളത്. 2011ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡടക്കം അഞ്ച് ഓസ്‌ക്കാറുകള്‍ ഈ ചിത്രത്തിന് ലഭിച്ചു.
1927നും 1932നും ഇടയില്‍ ഹോളിവുഡില്‍ വെച്ചാണ് കഥ നടക്കുന്നത്. ഒരു നിശ്ശബ്ദ സിനിമാ നടന്റേയും ഉയര്‍ന്നുവരുന്ന അഭിനേത്രിയുടെയും കഥ.
ജീന്‍ ഡ്യൂ ജാറിം (മികച്ച നടന്‍), ബറനീസ് ബീജോ എന്നിവരാണ് മുഖ്യ അഭിനേതാക്കള്‍.)
11.00ന്
Nadeer and Simin : A Seperation
123 mts./Iran/
Director: Asghar Farhadi
സിമിന് തന്റെ ഭര്‍ത്താവ് നാദറും മകള്‍ തെര്‍മയുമൊത്ത് ഇറാന്‍ വിടണമെന്നാണ് ആഗ്രഹം. അള്‍ഷൈമേഴ്‌സ് ബാധിതനായ അച്ഛനെ ഉപേക്ഷിച്ച് വരാനാവില്ലെന്ന് നാദര്‍ പറയുമ്പോള്‍ സിമിന്‍ അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ കോടതി വിവാഹമോചനം അനുവദിക്കുന്നില്ല. സിമിന്‍ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നു. (ഈ സിനിമയെക്കുറിച്ചുള്ള വിശദപഠനം കാണി വാര്‍ഷികപ്പതിപ്പ് 2011ല്‍ കാണാം).
2.30ന്
ഓപ്പ/18 മി./മലയാളം
സംവിധാനം: മേലില രാജശേഖരന്‍
(ഏ.വി. കുട്ടിമാളു അമ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററി.)
2.45ന്
മേല്‍വിലാസം/105മി./മലയാളം
സംവിധാനം: മാധവ് രാംദാസ്
അഭിനേതാക്കള്‍:: :സുരേഷ് ഗോപി, തലൈവാസല്‍ വിജയ്
കോര്‍ട്ട് മാര്‍ഷല്‍ എന്ന ഹിന്ദി നാടകത്തിന്റേയും സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മേല്‍വിലാസം എന്ന നാടകത്തിന്റേയും ആശയാനുവാദമാണ് ഈ ചിത്രം. ഒറ്റ മുറിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം കൃത്യമായ കാലത്തില്‍ (Real Time) സംഭവിക്കുന്നതാണ്. 2011 ലെ മികച്ച ചിത്രത്തിനുള്ള പി.ഭാസ്‌കരന്‍ അവാര്‍ഡ് ലഭിച്ചു. (ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു ലേഖനം കാണി വാര്‍ഷികപ്പതിപ്പ് 2011 ല്‍ വായിക്കാം).
4.10ന്
Colours of the mountain/90 mts./Colombia
Director: Carlos Cesar Arbelaez
കൊളംബിയന്‍ മലയോര ഗ്രാമത്തിന്റെ വര്‍ത്തമാന ജീവിത ചിത്രീകരണത്തിലൂടെ സുഹൃത്തുക്കളായ മാനുവേലിന്റേയും ജൂലിയാന്റെയും കഥ പറയുന്ന ചിത്രം. ഒരു ദിവസം ഫുട്‌ബോള്‍ കളിക്കിടെ പന്ത് മയിന്‍ പാടത്ത് ചെന്ന് വീഴുന്നു. തങ്ങളുടെ ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും അവിഭാജ്യ ഘടകമായ പന്ത് വീണ്ടെടുക്കാന്‍ അവര്‍ എന്തിനും തയ്യാറാവുന്നു.
ഇതിനിടയില്‍ ഗ്രാമീണര്‍ പട്ടാളവും വിമതസേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ പെട്ട് ഗ്രാമം വിട്ടു പോകാന്‍ നിര്‍ബന്ധിതരാകുന്നു. യാത്രയാകുമ്പോഴും മാനുവേലിന്റെ കയ്യില്‍ തന്റെ പ്രിയപ്പെട്ട ഫുട്‌ബോളുണ്ട്. 2011ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ചചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

Tuesday 13 March, 2012

’ഓപ്പ’/‘അഗ്നിരേഖ’ പ്രദര്‍ശനവും അനുസ്മരണവും


ഒഡേസ്സ സത്യന്‍ 
ഓപ്പ’ എന്ന പേരില്‍ അറിയപ്പെട്ട ആനക്കര വടക്കത്ത് കുട്ടി മാളു അമ്മയെക്കുറിച്ചുള്ള ‘ഓപ്പ’,അടിയന്തിരാവസ്ഥക്കാലത്ത് രക്തസാക്ഷിത്വം വരിച്ച അങ്ങാടിപ്പുറം ബാലകൃഷ്ണനെക്കുറിച്ചുള്ള ‘അഗ്നിരേഖ’ എന്നീ
 ചിത്രങ്ങളുടെ പ്രദര്‍ശനവും അനുസ്മരണവും നടന്നു.
വാര്‍ഷികപ്പതിപ്പ് പ്രകാശനം
പി.പത്മനാഭന്‍
പി.പി.രാമചന്ദ്രന്‍ 
സദസ്സ്
 കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എടപ്പാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പത്മനാഭന്‍, പി.പി.രാമചന്ദ്രന്‍,‘അഗ്നിരേഖ‘’യുടെ സംവിധായകന്‍ഒഡേസ്സ സത്യന്‍, അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ മകള്‍ മഞ്ജു‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.പി.പി.രാമചന്ദ്രന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കാണി വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം ഒഡേസ്സ സത്യന് നല്‍കി ബ്ലോക്ക് പഞ്ചായത്ത് 
പ്രസിഡണ്ട്പി.പത്മനാഭന്‍നിര്‍വ്വഹിച്ചു.പി.രാജഗൊപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.വി.മോഹനകൃഷ്ണന്‍ സ്വാഗതവും സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു.വലിയൊരു സദസ്സിന്റെ സാന്നിദ്ധ്യം ആദ്യവസാനമുണ്ടായി.എല്ലാവര്‍ക്കും നന്ദി.