കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Friday 18 January, 2013

പണ്ഡിറ്റ് രവിശങ്കര്‍ അനുസ്മരണം


2013 ജനുവരി 25 വെള്ളിയാഴ്ച വൈകുന്നേരം 5 മണി
ചങ്ങരംകുളം (എടപ്പാള്‍ റോഡ്)

പണ്ഡിറ്റ് രവിശങ്കര്‍ അനുസ്മരണം

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിത്താര്‍ വിദഗ്ദ്ധന്‍ പണ്ഡിറ്റ് രവിശങ്കറിനെ അനുസ്മരിക്കുന്നു. 
ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞനും ചലച്ചിത്രകാരനുമായ
 ഇ. ജയകൃഷ്ണന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ സംഗീതലോകത്തെക്കുറിച്ച് സംസാരിക്കും. ഹരി ആലങ്കോട്, മുരളി മേനോന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവുമുണ്ടാവും. 
തുടര്‍ന്ന് മുരളിമേനോന്‍ അവതരിപ്പിക്കുന്ന സിത്താര്‍ വാദനവും അരങ്ങേറും.

എല്ലാവര്‍ക്കും സ്വാഗതം.



സംഗീത രംഗത്തെ അതുല്യപ്രതിഭ പണ്ഡിറ്റ് രവിശങ്കര്‍ 2012 ഡിസംബര്‍ 11ന് കാലിഫോര്‍ണിയയില്‍ വെച്ച് അന്തരിച്ചു. സിത്താര്‍ എന്ന സംഗീതോപകരണത്തിന്റെ പര്യായമായിത്തന്നെ രവിശങ്കര്‍ പരാമര്‍ശിക്കപ്പെടാറുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും സിത്താറിന്റെയും പ്രശസ്തി ലോകമെങ്ങുമെത്തിക്കുന്നതില്‍ രവിശങ്കര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. 
1920 ഏപ്രില്‍ 7ന് വാരണാസിയിലായിരുന്നു ജനനം. അച്ഛന്‍ ബാരിസ്റ്റര്‍ ശ്യാംശങ്കറും, അമ്മ ഹേമാംഗിനി ദേവിയും. ലോകപ്രശസ്ത നര്‍ത്തകന്‍ ഉദയശങ്കര്‍ ഇദ്ദേഹത്തിന്റെ ജേഷ്ഠസഹോദരനാണ്.
ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍ നിന്നാണ് സിത്താര്‍ അഭ്യസിച്ചത്. ആദ്യ സംഗതീപരിപാടി 1939ല്‍ അലിഅക്ബര്‍ ഖാനുമൊത്ത് (സരോദ്) ജുഗല്‍ബന്ദിയായിരുന്നു.
സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി, അപൂര്‍ സന്‍സാര്‍, കാബൂളിവാല തുടങ്ങിയ ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്. റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ 'ഗാന്ധി' യുടെ സംഗീത സംവിധാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ഓസ്‌ക്കാര്‍ അവാര്‍ഡിന് പരിഗണിക്കുകയുണ്ടായി. 
25-ാം വയസ്സില്‍ 'സാരേ ജഹാം സേ അച്ഛാ' എന്ന പ്രശസ്ത ഗാനം റീകംപോസ് ചെയ്തു. 1949 മുതല്‍ 1956 വരെ ആകാശവാണിയില്‍ സംഗീതസംവിധായകനായിരുന്നു. യഹൂദിന്‍ മെനുഹിന്‍ (വയലിന്‍))) തുടങ്ങിയ ലോക പ്രശസ്ത സംഗീതജ്ഞരുമൊത്ത് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1985ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡോക്ടറേറ് ലഭിച്ചു. രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാമി പുരസ്‌കാരത്തിന് 3 തവണ അര്‍ഹനായി. മഗ്‌സസെ പുരസ്‌കാരവും ലഭിച്ചു. 1999ല്‍ ഭാരതരത്‌നം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ:

മുരളി മേനോന്‍
സംഗീതരംഗത്ത് ആദ്യഗുരുവായി മുരളി മേനോന്‍ കണക്കാക്കുന്നത് തന്റെ പിതാവും കവിയുമായ എം.ടി.കുട്ടികൃഷ്ണ മേനോനെയാണ്. വട്ടംകുളം അമ്പിളി കലാസമിതിയില്‍ വെച്ച് ഉസ്താദുമാര്‍ തിരൂര്‍ ഷാ, യൂനസ്, വേണു എന്നിവരുടെ ശിക്ഷണത്തില്‍ വയലിന്‍ അഭ്യസിക്കാനായത് മലബാറിന്റെ സംഗീത സംസ്‌കാരം മനസ്സിലാക്കാന്‍ ഉപകരിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി ആലങ്കോട് എന്നിവരുമായുള്ള വിദ്യാഭ്യാസ കാലത്തെ സൗഹൃദം സംഗീതലോകത്തേക്ക് കൂടുതല്‍ അടുപ്പിച്ചു.
രാജസ്ഥാനില്‍ വെച്ചാണ് പണ്ഡിറ്റ് ശശിമോഹന്‍ ഭട്ടിന്റെയും വിശ്വമോഹന്‍ ഭട്ടിന്റെയും കീഴില്‍ സിത്താറും മോഹനവീണയും അഭ്യസിച്ചത്.
ഇപ്പോള്‍ സിത്താറില്‍ സ്ഥിരമായി ഹിന്ദുസ്ഥാനി കച്ചേരികള്‍ നടത്തുന്നു. കൂടാതെ ജുഗല്‍ബന്ദികളും ഫ്യൂഷനുകളും അവതരിപ്പിക്കുന്നു. നിരവധി ടി.വി. പ്രോഗ്രാമുകളില്‍ സംഗീതസംവിധാനം നടത്തിയിട്ടുണ്ട്. സംഗീത കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും സംഗീതാവതരണങ്ങളും ക്ലാസ്സുകളും നടത്താറുണ്ട്. ഹരി ആലങ്കോടുമൊത്ത് സിത്താര്‍-/-സന്തൂര്‍ ജുഗല്‍ബന്ദി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ അവതരിപ്പിക്കുകയുണ്ടായി.
ആലങ്കോട് കക്കിടിപ്പുറം സ്വദേശി. ഇപ്പോള്‍ തിരുവനന്തപുരം നബാര്‍ഡില്‍ ഉദ്യോഗസ്ഥന്‍.