കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday 29 April, 2013

സുകുമാരി അനുസ്മരണം


സുകുമാരിക്ക് ആദരാഞ്ജലികളോടെ...


സുകുമാരി എന്ന അതുല്യ നടി ഓര്‍മ്മയായി. 60 ലേറെ വര്‍ഷം നീണ്ട അഭിനയ ജീവിതം മാര്‍ച്ച് 26ന് ചെന്നെയിലെ ആശുപത്രിയില്‍ വെച്ച് അവസാനിച്ചു. വീട്ടില്‍ നിന്ന് തീപ്പൊള്ളലേറ്റതിനെ തുടര്‍ന്നാണ് സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1951 ല്‍ ‘ഒരു ഇരവ് ‘ (തമിഴ്) എന്ന ചിത്രത്തോടെയാണ് അഭിനയരംഗത്തെത്തുന്നത്. ഇമ്മാനുവേല്‍ (2013) എന്ന ചിത്രമായിരുന്നു അവസാനത്തേത്. വിവിധ ഭാഷകളിലായി 3000 ലേറെ ചിത്രങ്ങളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്.
1940ല്‍ തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമാരുടെ കുടുംബത്തിലാണ് സുകുമാരി ജനിച്ചത്.
2003ല്‍ രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.‘ നമ്മഗ്രാമം‘ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള 2011ലെ ദേശീയ അവാര്‍ഡ് ലഭിച്ചു. സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് 4 പ്രാവശ്യം ലഭിച്ചു. (1974-ചട്ടക്കാരി, 1979- പല സിനിമകള്‍, 1983-കൂടെവിടെ, കാര്യം നിസ്സാരം, 1985-അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍). തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും (1991-92) കലൈസെല്‍വം അവാര്‍ഡും (1990) ലഭിച്ചു.
അഭിനയരംഗത്ത് വ്യത്യസ്തങ്ങളായ എണ്ണമറ്റ കഥാപാത്രങ്ങളെയാണ് സുകുമാരി അവതരിപ്പിച്ചത്. അന്യോന്യ ഭിന്നങ്ങളായ ഇത്രയേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച വൈവിദ്ധ്യത്തെ വരുംകാലം വിലയിരുത്താതിരിക്കില്ല.(ചില സുകുമരി സ്മരണകള്‍ ഇവിടെ )
ആ മഹനീയ ജീവിതത്തിന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് കാണിയുടെ ആഭിമുഖ്യത്തില്‍ സുകുമാരി അനുസ്മരണവും ചലച്ചിത്രപ്രദര്‍ശനവും നടത്തുന്നു. മെയ് 1ന് കാലത്ത് 9.30ന് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ നടക്കുന്ന പരിപാടിയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, എം.സി. രാജനാരായണന്‍, ഡോ.കെ.വി. കൃഷ്ണന്‍ എന്നിവര്‍ സുകുമാരിയെ അനുസ്മരിക്കും. സുകുമാരി അഭിനയിച്ച 'മിഴികള്‍ സാക്ഷി' (സംവിധാനം : അശോക് ആര്‍. നാഥ്) എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. ഏവര്‍ക്കും സ്വാഗതം.


2013 മെയ് 1 ബുധനാഴ്ച കാലത്ത് 9.30 ന്
കൃഷ്ണ മൂവീസ് ചങ്ങരംകുളം
സുകുമാരി അനുസ്മരണം
പങ്കെടുക്കുന്നവര്‍:
ആലങ്കോട് ലീലാകൃഷ്ണന്‍
എം.സി. രാജനാരായണന്‍
ഡോ. കെ.വി. കൃഷ്ണന്‍
ചലച്ചിത്ര പ്രദര്‍ശനം:
മിഴികള്‍ സാക്ഷി
സംവിധാനം: അശോക് ആര്‍.നാഥ്
അഭിനയിച്ചവര്‍: സുകുമാരി, മോഹന്‍ലാല്‍, നെടുമുടി വേണു, വിനീത്.


Wednesday 24 April, 2013

കാണി വാര്‍ഷികവും വിനയചന്ദ്രന്‍ അനുസ്മരണവും


ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ കാണിയുടെ പ്രവര്‍ത്തനങ്ങള്‍ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമായ അനുഭവങ്ങളല്ല കാണിക്കു നല്‍കിയിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട പല മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും അതിനു നിദര്‍ശനങ്ങളാണ്. മൂന്ന് ദിവസത്തെ ചലച്ചിത്രോത്സവവും പണ്ഡിറ്റ് രവിശങ്കര്‍ അനുസ്മരണവുമെല്ലാം ആവേശകരമായ അനുഭവങ്ങളായി തീരുകയുണ്ടായി.
അടുത്ത വര്‍ഷവും സിനിമയുടെ വിവധ മേഖലകളെക്കുറിച്ചുള്ള കൂടുതല്‍ ഗൗരവപൂര്‍ണ്ണമായ അന്വേഷണങ്ങളും ചലച്ചിത്ര പ്രദര്‍ശനങ്ങളും സംഘടിപ്പിക്കണമെന്നാണ് ആഗ്രഹം.
ഇന്ത്യന്‍ സിനിമയുടെ നൂറ്റാണ്ടിനെ വിലയിരുത്തുന്ന സെമിനാറുകളും ചലച്ചിത്ര പ്രദര്‍ശനങ്ങളുമുള്‍പ്പെടെയുള്ള വിപുലമായ പരിപാടികള്‍ തയ്യാറാക്കുന്നുമുണ്ട്.

ഏപ്രില്‍ 28 വൈകൂന്നേരം 4 മണിക്ക് ചങ്ങരംകുളം സര്‍വ്വീസ്  ബാങ്ക്  ഓഡിറ്റോറിയത്തിലാണ് വാര്‍ഷിക പരിപാടികള്‍ നടക്കുന്നത്.
ഇതോടൊപ്പം അന്തരിച്ച പ്രിയകവി ഡി. വിനയചന്ദ്രനെ അനുസ്മരിക്കുന്ന പരിപാടിയും ഒരുക്കിയിട്ടുണ്ട്. ആലങ്കോട് ലീലാകൃഷ്ണന്‍, അന്‍വര്‍ അലി എന്നിവര്‍ പങ്കെടുക്കുന്ന അനുസ്മരണ പ്രഭാഷണവും, വിനയചന്ദ്രന്റെ കവിതകളുടെ ആലാപനവും നടക്കും. എല്ലാവരും കുടുംബസമേതം എത്തുമല്ലോ.
സ്‌നേഹത്തോടെ
കാണി പ്രവര്‍ത്തകര്‍

2013 ഏപ്രില്‍ 28 വൈകുന്നേരം 4 മണി 
സര്‍വ്വീസ് സഹകരണ ബാങ്ക്  ഓഡിറ്റോറിയം, ചങ്ങരംകുളം

വാര്‍ഷിക ജനറല്‍ബോഡി, റിപ്പോര്‍ട്ട്,
ചര്‍ച്ച, പുതിയ ഭാരവാഹികളുടെ 
തെരഞ്ഞെടുപ്പ്
ഡി. വിനയചന്ദ്രന്‍ അനുസ്മരണം
അനുസ്മരണ പ്രഭാഷണം:
ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍
ശ്രീ.അന്‍വര്‍ അലി
വിനയചന്ദ്രന്‍ കവിതകളുടെ
ആലാപനം