കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday 12 May, 2014

കാണി വാര്‍ഷികം,ചലച്ചിത്രപ്രദര്‍ശനം,അനുസ്മരണസമ്മേളനം

2014  മെയ് 18 ഞായറാഴ്ച കാലത്ത് 9.30 മുതല്‍ കൃഷ്ണ മൂവീസില്‍
ചലച്ചിത്ര പ്രദര്‍ശനം

THE ROCKET
Dir.kim Morduant/96mts/Australia/2013

A NEO REALISTIC DREAM 
Dir.Pradeep Nair/25mts/Malayalam
റസാക്കിന്റെ ഇതിഹാസം
സംവിധാനം:എം.എസ്.ബനേഷ്/25മി/മലയാളം/2014
പ്രിയപ്പെട്ട പത്രാധിപര്‍ക്ക്
സംവിധാനം:റഫീക്ക് പട്ടേരി/30മി/മലയാളം/2014
വൈകുന്നേരം 3.00 മണി:സര്‍വ്വിസ് ബാങ്ക് ഓഡിറ്റോറിയം
സര്‍വ്വീസ് ബാങ്ക് ഓഡിറ്റോറിയം, ചങ്ങരംകുളം
 കാണി വാര്‍ഷികം 2014
3 മണി - വാര്‍ഷിക ജനറല്‍ബോഡി
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

4 മണി - അനുസ്മരണ പ്രഭാഷണങ്ങള്‍
ഉദ്ഘാടനം: ആലങ്കോട് ലീലാകൃഷ്ണന്‍

അനുസ്മരണം:

പി. രാമദാസ്/അലന്‍ റെനെ :               ശ്രീ. ഐ. ഷണ്‍മുഖദാസ്
കെ.രാഘവന്‍/കെ.പി.ഉദയഭാനു :       ശ്രീ. ടി.ടി. പ്രഭാകരന്‍ (ആകാശവാണി)
റസാക്ക് കോട്ടക്കല്‍ :                            ശ്രീ. വി. മുസഫര്‍ അഹമ്മദ്
ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് ;        ശ്രീ. ഇ. സന്തോഷ് കുമാര്‍


മനുഷ്യ വര്‍ഗ ചരിത്രത്തിന്റെ ലാവണ്യം
ആലങ്കോട് ലീലാകൃഷ്ണന്‍ 

നവസിനിമകള്‍ സിനിമയിലെ രാഷ്ട്രീയം ചോര്‍ത്തികളയുകയും ഒരുതരം പള്‍പ്പ് എന്റര്‍ടൈന്‍മെന്റാക്കി മാറ്റി നല്ല സിനിമകളെ പോലും മാറ്റിതീര്‍ക്കുകയും ചെയ്യുന്നു എന്നൊരു ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് "ദി റോക്കറ്റ്" എന്ന സിനിമ ആഴമേറിയ മനുഷ്യന്റെ രാഷ്ട്രീയം പറയുന്നത്.
പടുകൂറ്റന്‍ ജലവൈദ്യുത പദ്ധതികളുടെ അധിനിവേശങ്ങളില്‍ കുടിയിറക്കപ്പെടുന്ന വനവാസികളുടെ കഥയാണ് വളരെ വ്യത്യസ്തമായ ഒരു സമീപനത്തിലൂടെ ഈ ആസ്ല്രേിയന്‍ ചിത്രത്തിലൂടെ സംവിധായകന്‍ കിം മോര്‍ഡന്റ് പറയുന്നത്. ഗോത്ര സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന അന്ധമെന്ന് പരിഷ്കൃത സമൂഹം കരുതിപ്പോരുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്യാനോ നിഷേധിക്കാനോ ശ്രമിക്കാതെ അതിനെ ഒരു സംവാദമണ്ഡലത്തിലേക്കുയര്‍ത്താന്‍ ഈ സിനിമയ്ക്ക് സാധിക്കുന്നു.
സ്വന്തം മണ്ണില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ-അത് മനുഷ്യന്‍ മാത്രമല്ല മൃഗങ്ങളും മരങ്ങളും തോണികളും തൊഴിലും തൊഴിലുപകരണങ്ങള്‍കൂടിയാണ്. ആഴമേറിയ നിലവിളികളാണ് ഈ സിനിമയുടെ രാഷ്ട്രീയം. സിനിമ ആഖ്യാനം ചെയ്യുന്നു എന്നുപോലും തോന്നിക്കാതെ സങ്കീര്‍ണമായ ഒരു പ്രമേയം വളരെ ലളിതമായി നേര്‍ക്കുനേരെ പറയുന്നു. എന്നാല്‍ ആ ലാളിത്യത്തിനിനടിയില്‍ പുതിയ കാലംനേരിടുന്ന വലിയ വലിയ സംഘര്‍ഷങ്ങളും ദുരന്തങ്ങളും അതിജീവനപ്രതീക്ഷകളുമുണ്ട്. ഇരട്ടകളില്‍ ഒന്ന് എപ്പോഴും ദുരന്തം കൊണ്ടുവരും എന്ന പ്രാകൃത വിശ്വാസത്തിന്റെ പേരില്‍ കൊന്നു കുഴിച്ചുമൂടപ്പെടുന്ന ബാക്കിയായ കുഞ്ഞും ഒരേ സമയം രാഷ്ട്രീയ പ്രതീകങ്ങളാണ്് കമ്പോളത്തിന്റെ കെട്ടുകാഴ്ച ഉത്സവം പോലെ നടത്തപ്പെടുന്ന റോക്കറ്റ് വിക്ഷേപണ ഉത്സവത്തില്‍ കുതിച്ചുയരുന്ന സ്വന്തം റോക്കറ്റുമായെത്തുന്ന ബാലന്‍ പ്രതിനിധാനം ചെയ്യുന്നത് കുടിയിറക്കപ്പെട്ടവരുടെ കുതിപ്പിനെ തന്നെയാണ്.
വിശ്വാസവും യാഥാര്‍ഥ്യവും വേര്‍തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ ഇവിടെ ജനസംസ്കാരത്തിന്റെ അന്തര്‍ഹിത ബലമാകുന്നു. ഇതില്‍ അഭിനയിച്ചിരിക്കുന്ന ബാലനും ബാലികയും സമാനതകളില്ലാത്ത വിധം സ്വാഭാവികമായി പച്ചയായ ജീവിതത്തില്‍നിന്നിറങ്ങി വന്നവരാണ്. ഓര്‍വെല്‍ സൂചിപ്പിക്കുന്നതുപോലെ സ്വന്തം മൂക്കിനു ചുവട്ടില്‍ നടക്കുന്നതെന്താണെന്നറിയാന്‍ നിരന്തര സമരങ്ങള്‍ വേണ്ടിവരുന്ന കാലത്ത് അസാധാരണമായ മാനുഷികതകൊണ്ട്, ചവിട്ടിതാഴ്ത്തപ്പെടുകയും അതിജീവിക്കുകയും ചെയ്യുന്ന മനുഷ്യ വര്‍ഗ സമര മഹത്വം ഏറ്റവും പുതിയ ഭാവുകത്വത്തോടുകൂടി അവതരിപ്പിക്കുന്നു"ദി റോക്കറ്റ്". നേരിട്ട് ഈ സിനിമ ഒരുവിധ പോരാട്ടങ്ങളേയും ആവിഷ്കരിക്കുന്നില്ല, മനുഷ്യനുമായി ബന്ധപ്പെട്ട ഒന്നിനേയും
തിരസ്ക്കരിക്കുന്നുമില്ല. പക്ഷേ അവസാനം അധികാരത്തിന്റെ ആകാശങ്ങളെല്ലാം ഭേദിച്ച്കൊണ്ട് കുതിച്ചുയരുന്ന അശരണന്റെ സ്വപ്ന വിക്ഷേപിണി അനന്തമായ അര്‍ഥധ്വനികളുള്ള പ്രതീകമാണ്.
സ്വന്തം മണ്ണും അതിന്റെ പ്രാകൃതതത്വങ്ങളും മരിച്ച യുഗങ്ങളും പാരമ്പര്യങ്ങളും കറുത്ത മാജിക്കും സ്വന്തം മൂത്രവും കൂട്ടിച്ചേര്‍ത്താണ് ആ റോക്കറ്റിലെ ഇന്ധനം തയ്യാറാക്കുന്നത്. ജനവര്‍ഗം ഇതപര്യന്തം ആര്‍ജിച്ചിട്ടുള്ള ജീവിത ബലങ്ങളെന്തും അതിജീവനത്തിനുള്ള ആയുധങ്ങളാണെന്ന് അതീവസര്‍ഗാത്മകമായി ഈ സിനിമ ഉപദര്‍ശിക്കുന്നു. കേവല യാന്ത്രിക യുക്തികള്‍കൊണ്ട് തിരിച്ചറിയാവുന്നവയല്ല ഏത് ഭൂഖണ്ഡത്തിലെ മനുഷ്യന്റേയും വിശ്വാസപ്രമേയങ്ങളുടെ ഉപ്പ് എന്ന് ഇത് നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തുന്നു. ഈ ഉപ്പ് ലവണമാണ് ലാവണ്യവും.
എല്ലാ ദുരിതപര്‍വങ്ങള്‍ക്കും പീഡനകാലങ്ങള്‍ക്കുമൊടുവില്‍, ബലിയായ സഹോദരന്റെ ശവമാടത്തില്‍ മുളച്ച , മരിച്ചുപോയ അമ്മയുടെ മാമ്പഴ വിത്തുകള്‍ക്ക് മുളപൊട്ടുന്നത് അസാധാരണമായ ഒരു പ്രത്യാശയുടെ പൊടിപ്പ് തന്നെയാണ്.