കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Sunday 22 November, 2015

കാണി ചലച്ചിത്രോത്സവം 2015.


കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ചലച്ചിത്രോത്സവം നവമ്പര്‍ 27,28,29 തിയ്യതികളില്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ നടക്കും.ലോക സിനിമ,ഇന്ത്യന്‍ സിനിമ,മലയാള സിനിമ,ഡോക്യുമെന്ററി/ഷോര്‍ട്ട് ഫിലിം വിഭാഗങ്ങളിലായി മുപ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ലോകസിനിമാവിഭാഗത്തില്‍ ബൈസിക്കിള്‍ തീവ്സ്,തിംബുക് തു, കോണ്‍ ഐലന്റ്,കമിങ്ങ് ഹോം എന്നീ സിനിമകള്‍ പ്രദര്‍ശി പ്പിക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ സത്യജിത്‌റെയുടെ ‘അപുത്രയ’ത്തെ ആസ്പദമാക്കി കൌഷിക് ഗാംഗുലി സംവിധാനം ചെയ്ത ‘അപുര്‍പാഞ്ചാലി’ പ്രദര്‍ശിപ്പിക്കും.പഥേര്‍പാഞ്ചാലിയുടെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ ചിത്രത്തിന്റെ പ്രദര്‍ശനം. മലയാള വിഭാഗത്തില്‍ അലിഫ്, ഞാന്‍, ഒറ്റാല്‍, കളിയച്ഛന്‍, കുറ്റിപ്പുറംപാലം, ല.സാ.ഗു,എന്നി ചിത്രങ്ങളാണുള്ളത്. 
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അന്‍പതാം വാര്‍ഷികത്തോടുള്ള ആദരവായി കെ.ആര്‍.മനോ ജിന്റെ ദേശീയ അവാര്‍ഡ് നേടിയ ഡൊക്യുമെന്ററി “16 എം.എം.മൂവ്മെന്റ്സ്,മെമ്മറീസ് ആന്റ് എ മെഷീന്‍”ഉറൂബ് ജന്മശതാബ്ദിയുടെ ഭാഗമായി ’രാച്ചിയമ്മ‘ എന്ന ചെറുകഥയെ ആസ്പദമാക്കിയ ലഘു ചിത്രം എന്നിവ പ്രദര്‍ശനത്തിലുണ്ട്. ഭക്ഷണതിന്റെ രാഷ്ട്രീയത്തെ ആസ്പദമാക്കി പന്തിഭോജനം, ബീഫ് നിരോധനം,ദി ഹ്യൂമണ്‍ കോസ്റ്റ് ഓഫ് ബീഫ് ബാന്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെന്നൈ ആസ്ഥനമായുള്ള എബിലിറ്റി ഫൌണ്ടേഷന്റെ ആഭിമുഖ്യ ത്തിലുള്ള അന്താരാഷ്ട്ര ഭിന്നശേഷി ചലച്ചിത്രൊത്സ വത്തില്‍ സമ്മാനാര്‍ഹമായ ഏതാനും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശന ത്തിലുണ്ട്.അട്ടപ്പാടിയിലെ ആദിവാസി ഭാഷയെ ആസ്പദമാക്കി സിന്ധു സാജന്‍ സംവിധാനം ചെയ്ത ‘അഗ്ഗദ് നായാഗ’ കൂടിയാട്ടം കലാകാരി കപിലവേണുവിനെ ക്കുറിച്ച് സഞ്ജുസുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘കപില’,ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതയും ജീവിതവും പ്രമേയമാക്കി അന്‍‌വര്‍ അലി സംവിധാനം ചെയ്ത ‘മറുവിളി’എന്നീ ഡൊക്യുമെന്ററികളും പ്രദശനത്തിലുണ്ട്.
ചലച്ചിത്രോത്സവം നവമ്പര്‍ 27 കാലത്ത് 9.30 ന് സംവിധായകന്‍ എം.ജി.ശശി ഉദ്ഘാടനം ചെയ്യും.ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.
മൂന്ന് ദിവസത്തെ പ്രദര്‍ശനങ്ങള്‍ക്ക് 100 രൂപയാണ് ഡെലിഗേറ്റ് ഫീസ്.വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ.ആജീവനാന്ത അംഗങ്ങള്‍ക്കും 
വാര്‍ഷിക അംഗത്വം പുതുക്കിയവര്‍ക്കും പ്രത്യേക ഡെലിഗെറ്റ് ഫീസ് ആവശ്യമില്ല.സുഹൃത്തുക്കളെ കൂടി ചലച്ചിത്രോത്സവത്തില്‍ 
പങ്കെടുപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു.

ചലച്ചിത്ര പ്രശ്നോത്തരി













കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നവമ്പര്‍ 27,28,29 തിയ്യതികളില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്റ്രി കോളേജ് വിദ്യാര്‍ത്ഥികളക്കായി നടത്തിയ ചലച്ചിത്ര ക്വിസില്‍വിജയികളായവര്‍: 1.നവനീത.എച്ച്.നാഥ്,ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ. 2.അന്‍സറുദ്ദീന്‍,എ.വി.ഹൈസ്ക്കൂള്‍,പൊന്നാനി.                              
3.സ്നേഹ.ടി,അസ്സബാഹ് ഹയര്‍ സെക്കന്ററിസ്ക്കൂള്‍,പാവിട്ടപ്പുറം.




Monday 26 October, 2015

ഫാസിസത്തിന്റെ ആശയം ലോകത്തിനു ലഭിച്ചത് ഇന്ത്യയില്‍ നിന്ന്











മത തീവ്രവാദങ്ങള്‍ക്കെതിരെ മതവിശ്വാസികളുടേയും മതേതരവാദികളുടേയും ഐക്യനിരയാണ് രൂപപ്പെട്ടു വരേണ്ടതെന്ന് എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച “ഭക്ഷണം,സംസ്ക്കാരം,ഫാസിസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫാസിസത്തിന്റെ ആശയം ലോകത്തിന് ലഭിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന് ഫ്രഡറിക് നീഷേ സൂചിപ്പിച്ചിട്ടുണ്ട്.ആളുകളെ ഭീഷണിപ്പെടുത്തി അടിമകളാക്കാനാണ് ഫാസിസം ശ്രമിക്കുന്നത്.ശരീരദാസ്യം മാനസികദാസ്യത്തിലേക്കും പിന്നീട് ആത്മദാസ്യത്തിലേക്കും നയിക്കും.രാഷ്ട്രീയ ഷണ്ഡത്വത്തിന്റെ പ്രത്യയശാസ്ത്രമാണ് ഫാസിസം എന്ന് റില്‍ക്കേ പറഞ്ഞതും അദ്ദേഹം അനുസ്മരിച്ചു.എഴുത്തുകാര്‍ കൊല്ലപ്പെടുകയും അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങുകള്‍ വീഴുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അതിന്റെ സാംസ്ക്കാരിക ബഹുസ്വരതയിലേക്കുയര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അശ്വതി അച്യുത് ശങ്കര്‍,ആര്യാ ശങ്കര്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു.കെ.എം.സുരേഷ് ബാബു ‘മാപ്പിളരാമായണ‘ത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ അവതരിപ്പിച്ചു.കാണി ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസുകളുടെ ആദ്യവില്പന എം.നാരായണന്‍ നമ്പൂതിരിക്ക് നല്‍കി ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.നവമ്പര്‍ 27,28,29 തിയ്യതികളില്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ വെച്ചു നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാരവാഹികളായി ആലങ്കോട് ലീലാകൃഷ്ണന്‍ (ചെയര്‍മാന്‍) പി.രാജഗോപാലമേനോന്‍(കണ്‍വീനര്‍)വി.മോഹനകൃഷ്ണന്‍(ഫെസ്റ്റിവല്‍ ഡയറക്ടര്‍) എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തില്‍ അഡ്വ.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.സോമന്‍ ചെമ്പ്രേത്ത് സ്വാഗതവും മുരളി മേലെപ്പാട്ട് നന്ദിയും പറഞ്ഞു.


Monday 17 August, 2015

എം.എസ്.വിശ്വനാഥന്‍ അനുസ്മരണവും സിനിമാപ്രദര്‍ശനവും.








 കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍
 എം.എസ്.വിശ്വനാഥന്‍ അനുസ്മരണവും
ഷാനവസ് നരണിപ്പുഴയുടെ ‘കരി’ സിനിമയുടെ പ്രദര്‍ശനവും നടത്തി.എം.എസ്.വിശ്വനാഥനെ അനുസ്മരിച്ചുകൊണ്ട്
ആലങ്കോട് ലീലാകൃഷ്ണന്‍,പി.പി.രാമചന്ദ്രന്‍
എന്നിവര്‍ സംസാരിച്ചു.പ്രദര്‍ശനത്തെതുടര്‍ന്ന് നടത്തിയ
 സംവാദത്തില്‍  സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ,
രാം മോഹന്‍,വേലായുധന്‍,ഷൌക്കത്ത് അലിഖാന്‍,
ഹരിയാനന്ദകുമാര്‍,സോമന്‍ ചെമ്പ്രേത്ത്,
പി.രാജഗോപാലമേനോന്‍,കെ.ടി.സതീശന്‍,
പാറുക്കുട്ടി എന്നിവര്‍ സംസാരിച്ചു.






Monday 25 May, 2015

ദശവാര്‍ഷികാഘോഷവും യൂസഫലികേച്ചേരി അനുസ്മരണവും



 കാണി ഫിലിം സൊസൈറ്റിയുടെ ദശവാര്‍ഷികാഘോഷവും യൂസഫലികേച്ചേരി അനുസ്മരണവും ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും  ചങ്ങരംകുളത്ത് നടന്നു.ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. ‘ഇന്ദുലേഖ‘യുടെ ദൃശ്യാവിഷ്ക്കാരത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് നേടിയ മുഹമ്മദ്കുട്ടി, അബ്ദുല്‍ ജബ്ബാര്‍,മൊയ്തുണ്ണി എന്നിവരെ ആദരിച്ചു.
പി.രാജഗോപാലമേനോന്‍, വി.മോഹനകൃഷ്ണന്‍,എം.നാരായണന്‍
നമ്പൂതിരി, മുഹമ്മദ്കുട്ടി, അബ്ദുല്‍ ജബ്ബാര്‍,മൊയ്തുണ്ണി,പി.കെ ജയരാജന്‍,സോമന്‍ ചെമ്പ്രേത്ത് ,സി.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യൂസഫലികേച്ചേരിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനസന്ധ്യ അരങ്ങേറി.പ്രഭാകരന്‍,ഖാദര്‍ഷാ, ബാലകൃഷ്ണരാജ്,നിര്‍മ്മല, ലതചന്ദ്രമോഹന്‍, സ്നിയ, ദേവിക, ബിനോജ്,സതീശന്‍,രവി,സുജിത് എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.

Monday 16 February, 2015

മലയാള സിനിമ ഇന്ന്-ചലച്ചിത്രോത്സവം

തൃശ്ശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFT തൃശ്ശൂര്‍) ഫെബ്രുവരി 20 മുതല്‍ 26 വരെ തൃശ്ശൂരില്‍ വെച്ചു നടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂരിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ തിയേറ്ററുകളില്‍ പ്രാദേശിക ഫിലിം സൊസൈറ്റികളുമായി സഹകരിച്ച് സമാന്തര ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 
ചങ്ങരംകുളത്തെ പ്രദര്‍ശനം ഫെബ്രുവരി 21, 22 തിയ്യതികളില്‍ കാലത്ത് 9.30 മുതല്‍ കാണി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. സമകാലീന മലയാള സിനിമയിലെ വ്യത്യസ്തവും, പരീക്ഷണാത്മകവുമായ ചില ദൃശ്യാനുഭവങ്ങളെയാണ് രണ്ടു ദിവസങ്ങളിലായി അവതരിപ്പിക്കുന്നത്. 
ഏവര്‍ക്കും സ്വാഗതം.
2015 ഫെബ്രുവരി 21 ശനിയാഴ്ച
കാലത്ത് 9.15
സ്‌മോക്ക് (2015/11 മി. )
സംവിധായകന്‍:ഷിനാസ് ഇല്യാസ്
(വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരിമരുന്നുപയോഗത്തെക്കുറിച്ചുള്ള ലഘുചിത്രം)
പണ്ടാറടങ്ങാന്‍ (2014/3മി.)
സംവിധായകന്‍ ഉണ്ണി എടക്കഴിയൂര്‍
(സമൂഹത്തില്‍ അന്യരാക്കപ്പെടുന്ന അംഗപരിമിതരെക്കുറിച്ചുള്ള ലഘുചിത്രം)
കാലത്ത് 9.30
ദായോം പന്ത്രണ്ടും (2014/105മി.)
സംവിധായകന്‍: ഹര്‍ഷദ്
അപ്രതീക്ഷിതമായ വീഴ്ചയുടെ നിഗൂഢ സൗന്ദര്യം പകരുന്ന കളിയാണ് 'ദായോം പന്ത്രണ്ട്'. ഇത്തിള്‍ കുലുക്കി മുകളിലേക്കെറി യുമ്പോള്‍ താഴെ വീഴുന്നതില്‍ ഏതൊക്കെ മലര്‍ന്നാകും ഏതൊക്കെ കമിഴ്ന്നാകും വീഴുന്നതെന്ന് പ്രവചിക്കാനാവില്ല. അതില്‍ യാദൃച്ഛികതയുടെ കൂടെ സൗന്ദര്യമുണ്ട്. ഈ കളിയുടെ നിഗൂഢതയും ത്രില്ലും ജീവിതത്തി ലേക്ക് ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ പകര്‍ത്തുന്ന സിനിമയാണ് 'ദായോം പന്ത്രണ്ടും'. ഹ്രസ്വസിനിമകളിലൂടെ വിസ്മയിപ്പിക്കുന്ന അനുഭവലോകം ഒരുക്കിയ ഹര്‍ഷദ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ആദ്യത്തെ ഫീച്ചര്‍ സിനിമയാണ് ഇത്.
കാലത്ത് 11.30
ബാല്യകാലസഖി (2014/122മി)
സംവിധായകന്‍: പ്രമോദ് പയ്യന്നൂര്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' എന്ന പ്രണയകഥ അവലംബിച്ച് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പ്രമോദ് പയ്യന്നൂര്‍ തിരക്കഥാരചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മലയാള ചലച്ചിത്രമാണ് ബാല്യകാലസഖി.
 കേരളത്തിലെ മഴക്കാലവും കല്‍ക്കത്ത നഗരത്തിലെ വേനല്‍ക്കാലവുമായി രണ്ട് ഋതുക്കളിലായാണ് ഈ ചലച്ചിത്രം ചിത്രീകരിക്ക പ്പെട്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളായ മജീദിനെയും മജീദിന്റെ പിതാവിനെയും നടന്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാല്‍പതോളം പുതുമുഖങ്ങളും അഭിനയി ച്ചിട്ടുണ്ട്. മമ്മൂട്ടി, ഇഷാ തല്‍വാര്‍, മീന, സീമാ ബിശ്വാസ്, കെ.പി.എ.സി. ലളിത, ശശികുമാര്‍, തനുശ്രീ ഘോഷ്, പ്രിയംദത്ത്, സുനില്‍ സുഖദ, മാമുക്കോയ, കവിതാനായര്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2015 ഫെബ്രുവരി 22 ഞായറാഴ്ച

കാലത്ത് 9.30
ഒരാള്‍പൊക്കം (2014/99 മി)
സംവിധായകന്‍: സനല്‍കുമാര്‍ ശശിധരന്‍
നിര്‍മ്മാണം: കാഴ്ച ചലച്ചിത്രവേദി
പ്രകാശ് ബാരെ, മീന കന്ദസ്വാമി
(IFFK 2014ല്‍മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്  പുരസ്‌ക്കാരം, ഫിപ്രസി പുരസ്‌ക്കാരം എന്നിവ നേടിയത്)
മനസ്സിന്റെ സങ്കീര്‍ണ്ണതകളെ പ്രകൃതിയുടെ പ്രതീകാത്മകതയ്‌ക്കൊപ്പം ചേര്‍ത്തു വെക്കുന്ന സിനിമ ഹിമാലയന്‍ പ്രകൃതി ഭംഗിയും മനോഹരമായി പകര്‍ത്തി യിരി ക്കുന്നു. അഞ്ചു വര്‍ഷം തനി ക്കൊപ്പം ജീവിച്ച് വേര്‍പിരി യേണ്ടി വന്ന മായ എന്ന കാമുകിയെത്തേടി നായകന്‍ ഹിമാലയന്‍ താഴ്‌വരയിലേക്ക് നടത്തുന്ന യാത്രയാണ് പ്രമേയം. കേദാര്‍നാഥ് പ്രളയത്തിന്റെ ബാക്കിപത്രത്തിലൂടെ യാണ് ചിത്രം പുരോഗമിക്കുന്നത്. പ്രകൃതിക്കുമേല്‍ മനുഷ്യര്‍ നടത്തുന്ന അധിനിവേശവും ചര്‍ച്ച ചെയ്യുന്നു.
കാലത്ത് 11.30 
അസ്തമയം വരെ (2013/119 മി)
സംവിധായകന്‍: ടി.എ. സജിന്‍ബാബു
സനല്‍ അമന്‍, പ്രകൃതി ദത്ത മുഖര്‍ജി
(IFFK 2014ല്‍ പ്രേക്ഷക പുരസ്‌ക്കാരം നേടിയ ചിത്രം)
ഈ മലയാളസിനിമയില്‍ കഥാപാത്ര ങ്ങള്‍ക്കൊന്നും പേരില്ല. രണ്ടു മണിക്കൂര്‍ നീളുന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതവുമില്ല. ചിത്രീകരണം പകുതിയും കാട്ടിനുള്ളില്‍വെച്ച്. കാമ്പസ് ചിത്രങ്ങളിലൂടെയും ഡോക്യുമെന്ററി ഹ്രസ്വചിത്രങ്ങളിലൂടെയും പേരെടുത്ത സംവിധായകന്‍ ടി.എ. സജിന്‍ ബാബുവിന്റെ പുതിയ സംരംഭമാണ് 'അസ്തമയം വരെ'.
വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സെമിനാരിയിലെത്തുന്ന ഒരു വൈദിക വിദ്യാര്‍ ത്ഥിയുടെ ആത്മസംഘര്‍ഷമാണ് കഥാതന്തു. സെമിനാരിയില്‍ നേരിടേണ്ടിവന്ന ചില വെല്ലുവിളികള്‍ക്കിടയില്‍പെട്ട് പ്രതികാര ദാഹവുമായി സെമിനാരി വിട്ടിറങ്ങുന്ന വിദ്യാര്‍ത്ഥിയുടെ യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. യാത്രയില്‍ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളും വിദ്യാര്‍ത്ഥിയുടെ ജീവിത ത്തില്‍ വഴിത്തിരിവാകുന്നു.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമക്കാര നായ സനല്‍ അമനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ ബംഗാളി നടിയും തിയേറ്റര്‍ ആക്ടിവിസ്റ്റുമായ പ്രകൃതി ദത്ത മുഖര്‍ജി, ശില്പ കാവാലം, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ജോസഫ് മാപ്പിളശ്ശേരി, മോഡലായ സ്‌നെഫി ജോണ്‍സ്, നാടക പ്രവര്‍ത്തകന്‍ ശിവന്‍ വടകര എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.