കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Friday 6 July, 2012

നെരൂദയോടൊപ്പം ഒരു ജീവിതം


2012 ജൂലായ് 8,വള്ളത്തോള്‍ വിദ്യാപീഠം,എടപ്പാള്‍
 അയ്യപ്പണിക്കര്‍ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍
കവിതാദിനം
കാലത്ത് 9.30 മുതല്‍ കാവ്യ ചര്‍ച്ച 2.30 മുതല്‍ കവിയരങ്ങ്
5.00 മണി ‘കേരള കവിത’പ്രകാശനം
വൈകുന്നേരം 6.30 മണി: കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിനിമാ പ്രദര്‍ശനം:
എല്‍ പോസ്റ്റിനോ (ദി പോസ്റ്റ് മാന്‍)


ഇറ്റലിയിലെ ഒരു ചെറു ദ്വീപില്‍ രാഷ്ട്രീയകാരണങ്ങളാല്‍ പ്രവാസിയായി കഴിയുകയായിരുന്ന ചിലിയന്‍ കവി പാബ്ലോ നെരൂദയുമായി ഹൃദയബന്ധം വളര്‍ത്തിയെടുത്ത  മരിയൊ എന്ന പോസ്റ്റ് മാന്റെ ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് എല്‍ പൊസ്റ്റിനൊ(ദി പോസ്റ്റ് മാന്‍) എന്ന ഇറ്റാലിയന്‍ ചിത്രം.നെരൂദയ്ക്ക് സ്ത്രീകളില്‍ നിന്നു കിട്ടുന്ന എണ്ണമറ്റ കത്തുകള്‍ കണ്ട്, സ്ത്രീകളെ സ്വാധീനിക്കുന്നതിന്റെ രഹസ്യമറിയാന്‍ അയാള്‍ കവിയുമായി സൌഹൃദം സ്ഥാപിക്കുന്നു.നെരൂദയാകട്ടെ, മരിയോയ്ക്ക് സ്വയം കണ്ടെത്താനും സ്വന്തം ഗ്രാമത്തെ കാവ്യാത്മകമായി വിലയിരുത്താനുംനഗരത്തിലെ ഏറ്റവും സുന്ദരിയായ ബിയാട്രീസിന്റെ സ്നേഹം നേടാനുമൊക്കെ  സഹായിയാകുന്നു.രാഷ്ട്രീയ ബോധവും അയാളില്‍ ദൃഢമാകുന്നു.
മരിയോയും ബിയാട്രീസും വിവാഹിതരായി.വിവാഹ ചടങ്ങുകള്‍ക്കിടയിലാണ് ചിലിയന്‍ ഗവണ്മെന്റ് നെരൂദയുടെ പേരിലുള്ള അറസ്റ്റ് വാറണ്ട് പിന്‍‌വലിച്ച വിവരമെത്തുന്നത്.അദ്ദേഹം ചിലിയിലേക്ക് മടങ്ങി.മാസങ്ങള്‍ക്കു ശേഷം നെരൂദയുടെ സാധന സാമഗ്രികള്‍ ചിലിയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇരുവരും ചേര്‍ന്ന് മുന്‍പൊരിക്കല്‍ റെക്കോഡ് ചെയ്തു വെച്ച തന്റെ ശബ്ദം വീണ്ടും കേള്‍ക്കാനായി. അതില്‍ നിന്ന് ഉത്തേജിതനായ മരിയൊ  ദ്വീപിലെ മനോഹര ശബ്ദങ്ങളും തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പും നെരൂദക്ക് നല്‍കാനായി   റെക്കോര്‍ഡ് ചെയ്തു വെക്കുന്നു.
കൊല്ലങ്ങള്‍ക്കു ശേഷം ബിയാട്രീസിനേയും മകനേയും താന്‍ പണ്ടു താമസിച്ച സത്രത്തില്‍ വെച്ച് നെരൂദ കണ്ടു മുട്ടുന്നു. നെരൂദയോടുള്ള സ്നേഹം നിമിത്തം ‘പാബ്ലിറ്റൊ‘ എന്നാണ് മകന് പേര്‍ നല്‍കിയിട്ടുള്ളത്.എന്നാല്‍ മകന്‍ ജനിക്കും മുന്‍പ് മരിയൊ കൊല്ലപ്പെട്ടതായി ബിയാട്രീസില്‍ നിന്നറിയുന്നു.നേപ്പിള്‍സില്‍ വലിയൊരു കമ്യൂണിസ്റ്റ് യോഗത്തില്‍ താന്‍ രചിച്ച കവിത ആലപിക്കാനിരിക്കുകയായിരുന്ന മരിയൊ അവിടെ നടന്ന പോലീസ് വെടിവെപ്പില്‍  കൊല്ലപ്പെടുകയായിരുന്നു. മരിയോ റെക്കോഡ് ചെയ്തു സൂക്ഷിച്ച തന്റെ ദ്വീപിലെ സൂക്ഷ്മശബ്ദങ്ങളുടെ കാസറ്റ് ബിയാട്രീസ് നെരൂദയ്ക്ക് നല്‍കുന്നു...

Antonio skarmetaയുടെ  Burning patience എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ്  ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1970ലെ ചിലിയില്‍ കഥ നടക്കുന്നതായാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.എന്നാല്‍ സിനിമയിലെ കഥ നടക്കുന്നത് 1950ലെ ഇറ്റലിയിലാണ്.ചിത്രത്തില്‍ മരിയൊയുടെ വേഷം കൈകാര്യം ചെയ്ത മാസ്സിമോ ടോറി (Massima Tori) തിരക്കഥാ രചനയിലും പങ്കാളിയായിരുന്നു.അദ്ദേഹം തന്റെ ഹൃദയശസ്ത്രക്രിയ പോലും സിനിമയുടെ ഷൂട്ടിങ്ങ് തീരും വരെ മാറ്റിവെച്ചു.എന്നാല്‍ ഷൂട്ടിങ്ങ് കഴിഞ്ഞ് 12 മണിക്കൂര്‍ തികയും മുന്‍പ് ഹൃദയാഘാതത്താല്‍ അദ്ദെഹത്തിന്  മരണത്തിന് കീഴടങ്ങേണ്ടി വന്നു.മികച്ച സംഗീതത്തിനുള്ള ഓസ്ക്കാര്‍ ഈ ചിത്രത്തിനു ലഭിച്ചു.മികച്ച ചിത്രം,സംവിധാനം,നടന്‍,തിരക്കഥ എന്നിവയ്ക്കുള്ള നോമിനെഷനുകളുമുണ്ടായിരുന്നു.നടന്‍,തിരക്കഥ എന്നീ നോമിനേഷനുകള്‍ മാസ്സിമോയ്ക്കുള്ള  മരണാനന്തര ബഹുമതികളായിരുന്നു.